Tuesday, June 10, 2014

പുലിക്കുട്ടൻ

മഹാ വികൃതിക്കാരനായിരുന്നു പുലിക്കുട്ടൻ. പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു സന്തതി. അവരുടെ കാലം കഴിഞ്ഞാൽ ആ കാട്ടിൽ വംശ പരമ്പര നിലനിർത്തി കൊണ്ട് പോകേണ്ട ചുമതല പുലിക്കുട്ടനുണ്ട്. പക്ഷേ കുട്ടിത്തവും വികൃതിയും വിട്ടു മാറാത്ത അവനെങ്ങനെ മറ്റൊരു കാട്ടിൽ പോയി ഒരു ഇണയെ സ്വന്തമാക്കും, അവനെങ്ങനെ ഭാവിയിൽ  വംശ പാരമ്പര്യം കാത്തു സൂക്ഷിക്കും? പുലിയമ്മയുടേയും പുലിയച്ഛന്റെയും ഒരേ ഒരു ആധി അത് മാത്രമാണ്. സമയം കിട്ടുമ്പോഴൊക്കെ അവർ അവനെ നന്നായി ഉപദേശിക്കുമായിരുന്നു. ഫലമില്ല എന്ന് മാത്രം. 

കാട്ടിനുള്ളിലെ ഒരു വലിയ മടയിലാണ് പുലിക്കുട്ടനും അമ്മയും അച്ഛനുമെല്ലാം താമസിക്കുന്നത്. പണ്ട് കാടിന്റെ അതിർത്തി ഒരുപാട് ദൂരെയായിരുന്നു. കാടിന്റെ വിസ്തീർണം കാല ക്രമേണ കുറഞ്ഞു വന്നു. കാട് നാടായും, നാട് പിന്നീട് ഗ്രാമമായും, ഗ്രാമം പിന്നീട് നഗരമായും കാലാന്തരേണ മാറി തന്നെ തീരണമെന്ന്  പ്രകൃതിയുടെ നിയമ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടോ എന്നൊന്നും  അറിയില്ല. പക്ഷേ കാടുകൾക്ക് പൊതുവേ ആയുസ്സ് കുറഞ്ഞു വരുകയാണ്. പുലിക്കുട്ടൻ ജനിച്ചു വീണ സ്ഥലമൊക്കെ ഇപ്പോൾ വലിയ നഗരമായി  മാറി കഴിഞ്ഞിരിക്കുന്നു.  പുലിയമ്മയുടെ മടിയിൽ കിടന്നു കൊണ്ട് പഴയ കാല കാട്ടു കഥകളും വർത്തമാനങ്ങളും കേൾക്കുമ്പോൾ പുലിക്കുട്ടന്റെ ഇരു ചെവികളും നീണ്ടു നിവർന്നങ്ങിനെ നിൽക്കും. പിന്നെ ഇടയ്ക്കിടെ ചെവി വെട്ടിച്ചു കൊണ്ട് ചുറ്റുപാടും ശ്രദ്ധിക്കും. 

'അവനിപ്പോൾ മൂന്നു വയസ്സാകാറായിരിക്കുന്നു. നീ അവനെയിങ്ങനെ കൊഞ്ചിക്കല്ലേ .. നാളെ അവൻ ഒറ്റയ്ക്ക് ജീവിക്കേണ്ടവനാണ്". പുലിയമ്മയുടെ കഥ പറച്ചിലും അവനോടുള്ള അമിത വാത്സല്യവും കാണുമ്പോൾ പുലിയച്ഛൻ  അതും പറഞ്ഞ് ശകാരിക്കും. എത്ര വയസ്സായാലും  അവനെന്റെ പുന്നാര ഉണ്ണിയല്ലേ എന്ന മട്ടാണ് അത് കേൾക്കുമ്പോൾ പുലിയമ്മക്ക്. അത്രക്കും ജീവനാണ് പുലിയമ്മക്ക് അവനെ. 

പുലിക്കുട്ടന് ഏറ്റവും ഇഷ്ടം മുയലിറച്ചിയാണ്. മാനിറച്ചിയും പോത്തിറച്ചിയും അവനത്ര തന്നെ പഥ്യമില്ല. അച്ഛനും അമ്മയും അവന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കാറുണ്ടെങ്കിലും മുയലിറച്ചി സംഘടിപ്പിച്ചു കൊടുക്കുന്നതിൽ അവരിത്തിരി പുറകോട്ടാണ്. കാരണം മാനിനേയും പോത്തിനെയും ഓടിച്ചിട്ട് പിടിക്കുന്ന പോലെ എളുപ്പമല്ല മുയലിനെ പിടിക്കാൻ. മുയൽ സൂത്രക്കാരനാണ്. പിടിക്കാൻ വരുന്നത് കണ്ടാൽ വേഗം വല്ല മാളത്തിലും പോയി ഓടിയൊളിക്കും. ഇതിനിടയിൽ രണ്ടു മൂന്നു തവണ മുയലിനെ ഓടിച്ചു പിടിച്ചതിന്റെ ബുദ്ധിമുട്ട് പുലിയമ്മക്കും പുലിയച്ഛനും മാത്രമേ  അറിയൂ.  പുലിക്കുട്ടന് പക്ഷേ അതൊന്നും അറിയേണ്ട കാര്യമില്ല. അവനെന്ത് ആഗ്രഹിച്ചാലും അതപ്പോൾ തന്നെ നടന്നിരിക്കണം. വാശി തന്നെ. അല്ലാതെന്താ പറയുക. 

ആകാശത്ത് പാറി പറക്കുന്ന കിളികളെ നോക്കി കൊണ്ട് പുലിക്കുട്ടൻ ഒരിക്കൽ അമ്മയോട് ആവശ്യപ്പെട്ടു. "അമ്മേ ..എനിക്കിന്ന് കിളികളുടെ ഇറച്ചി മതി കഴിക്കാൻ .." 

അത് കേട്ടപ്പോൾ പുലിയമ്മ പറഞ്ഞു " കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം." പുലിക്കുട്ടൻ വാശി കാണിക്കാൻ തുടങ്ങിയപ്പോൾ പുലിയമ്മ പറക്കുന്ന കിളികളെ പിടിക്കാൻ ഒരു ശ്രമം നടത്തി. പക്ഷേ കിളികളെ പിടിക്കാൻ കിട്ടിയില്ല. വാശി പിടിക്കുന്ന പുലിക്കുട്ടന് മുന്നിൽ വന്നു നിന്ന് കൊണ്ട് കിളികൾ കൊഞ്ഞലം കൊത്തി ചിരിച്ചു. ഇത് കണ്ടു കൊണ്ട് വന്ന പുലിയച്ഛൻ കിളികളോട് ദ്വേഷ്യത്താൽ മുരണ്ടു. ശബ്ദം കേട്ട് പേടിച്ച കിളികൾ പാറി പറന്നു പോയി. 

അന്ന് രാത്രി പുലിയച്ഛൻ വളരെ വൈകിയാണ് മടയിലേക്ക് എത്തിയത്. പുലിയച്ഛന്റെ വായിൽ ജീവന്റെ ചെറു തുടിപ്പുള്ള ഒരു നാടൻ കോഴിയുണ്ടായിരുന്നു. അത് കണ്ടപ്പോൾ പുലിക്കുട്ടന്  ഒരുപാട് സന്തോഷമായി. ആകാശത്ത് പാറി നടന്നിരുന്ന ഏതോ ഒരു  കിളിയുടെ ഇറച്ചിയാണ് അച്ഛൻ ഇന്ന് തനിക്കായി കൊണ്ട് വന്നിരിക്കുന്നതെന്ന് കരുതി അവൻ  ആ കോഴിയെ ആർത്തിയോടെ വയറ്റിലാക്കി. മുയലിറച്ചിയേക്കാൾ കൂടുതൽ രുചി കിളികളുടെ ഇറച്ചിക്ക് തന്നെ. പുലിക്കുട്ടൻ ചിന്തിച്ചു. 

അടുത്ത ദിവസം അച്ഛനും അമ്മയും മടയിൽ നിന്ന് പുറത്തേക്ക് പോയ സമയം,  തലേ ദിവസം കഴിച്ച ഇറച്ചിയുടെ രുചി ഓർത്ത്‌ കൊണ്ട് പുലിക്കുട്ടൻ പുറത്തേക്കിറങ്ങി നടന്നു. ആ സമയത്ത്  പുറത്ത് കലപില കൂട്ടുന്ന  കിളികളെ കണ്ടപ്പോൾ അവന് വീണ്ടും കൊതിയായി. അവനെ കണ്ടപ്പോൾ കിളികൾ പറന്നു പൊങ്ങി. അവൻ  അവറ്റകൾക്ക്  പിന്നാലെ മേലോട്ട് നോക്കി  ഓടാൻ തുടങ്ങി. തങ്ങൾക്ക് പിന്നാലെ  ഓടി വരുന്ന  പുലിക്കുട്ടനെ   നോക്കി പരിഹസിച്ചു ചിരിച്ചു കൊണ്ട് കിളിക്കൂട്ടം ദൂരേക്ക് പറന്നു  മാറി. അവർക്ക് പിന്നാലെ കുറച്ചു ദൂരം  ഓടിയ പുലിക്കുട്ടൻ സങ്കടവും ദ്വേഷ്യവും കൊണ്ട് കിതച്ചു നിന്നു. അവരെപ്പോലെ തനിക്ക് എന്ത് കൊണ്ട് പറക്കാൻ സാധിക്കുന്നില്ല എന്നാലോചിച്ചു കൊണ്ട് നിൽക്കുന്ന പുലിക്കുട്ടന്റെ തലക്ക് മുകളിൽ കിളിക്കൂട്ടം കലപില കൂട്ടി പറക്കാൻ തുടങ്ങി. ഇത്തവണ അവൻ അവരെ വെറുതെ വിടാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ല. ദ്വേഷ്യം മൂത്ത   അവൻ ക്ഷീണം മറന്നു കൊണ്ട് അവറ്റകളുടെ ഒപ്പത്തിനൊപ്പം വേഗത്തിലോടി. ഇടക്ക് പലയിടത്തും  തട്ടി മറിഞ്ഞു വീണുവെങ്കിലും അതൊന്നും സാരമാക്കാതെ അവൻ ഓട്ടം തുടർന്നു കൊണ്ടേയിരുന്നു.

കാടും അരുവിയും  പാറയും ചാടിയോടുന്നതിനിടയിൽ  പരിചയമില്ലാത്ത ഒട്ടേറെ വഴികൾ അവൻ പിന്നിട്ടു കൊണ്ടിരുന്നു. ഓടിയോടി ഒടുക്കം അവനൊരു മലഞ്ചെരുവിലെത്തി. അപ്പോഴേക്കും  കിളിക്കൂട്ടം ദൂരേക്ക് പറന്നകന്നിരുന്നു.  തളർന്നവശനായ  പുലിക്കുട്ടൻ മലഞ്ചെരുവിൽ നിന്ന് ചുറ്റുപാടും നോക്കി. അവിടെ നിന്ന് നോക്കുമ്പോൾ മലയുടെ ഏറ്റവും താഴെയായി  കറുത്ത നിറത്തിൽ ഒരു വഴിത്താര കണ്ടു. ഇടക്കിടക്ക് കണ്ടു പരിചയമില്ലാത്ത ഏതൊക്കെയോ  ജീവികൾ ആ വഴിയിലൂടെ ഒരു ഇരമ്പൽ ശബ്ദത്തോടെ നീങ്ങുന്നതായും അവൻ ശ്രദ്ധിച്ചു. മെല്ലെ മെല്ലെ അവൻ മലയിറങ്ങി താഴ്വാരത്തെത്തി. അപ്പോഴേക്കും സമയം സന്ധ്യ കഴിഞ്ഞിരുന്നു. പുലിക്കുട്ടൻ അച്ഛനേയും അമ്മയേയും ഓർക്കുന്നത് അപ്പോഴാണ്‌. തിരിച്ചു പോകാനുള്ള വഴിയറിയാതെ  അവൻ പല ദിക്കിലൂടെ ഓടി. അച്ഛനെയും അമ്മയെയും കാണാതെ അവനേറെ വിഷമിച്ചു. വിശപ്പ്‌ കൊണ്ട് ഉറക്കെ കരഞ്ഞു. പക്ഷേ ആര് കേൾക്കാൻ.  ക്ഷീണം കൂടിയപ്പോൾ അവനൊരു കുറ്റിക്കാട്ടിൽ വിശന്ന വയറും പതിപ്പിച്ചങ്ങനെ  കിടക്കാൻ തുടങ്ങി. 

സമയം രാത്രിയായി കൊണ്ടിരിക്കുന്നു. ഇങ്ങിനെ കിടക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നിത്തുടങ്ങിയ പുലിക്കുട്ടൻ റോഡിനോട് ചേർന്ന് കുറച്ച് പുറത്തേക്കായി  തള്ളി നിൽക്കുന്ന ഒരു പാറയുടെ  മുകളിൽ കയറി നിന്ന് കൊണ്ട് പരിസരം നന്നായി വീക്ഷിച്ചു. ആ സമയം ദൂരെ നിന്ന് ഇരമ്പലോട് കൂടി രണ്ടു  വെളിച്ചക്കണ്ണുകൾ വരുന്നുണ്ടായിരുന്നു. പാറയുടെ ഓരം ചേർന്ന് നിന്ന് കൊണ്ട്  പുലിക്കുട്ടൻ ആ വിചിത്ര ജന്തുവിന്റെ  മുകളിലേക്ക് ചാടി വീഴുവാനായി   ലക്ഷ്യം വച്ചു. അടുത്തെത്തി എന്ന് കണ്ടപ്പോൾ പിൻകാലിനാൽ കുതിച്ചു കൊണ്ട് ആ വിചിത്ര ജന്തുവിന്റെ പുറകു വശത്തേക്ക്  ഒരൊറ്റ ചാട്ടം. അതൊരു യന്ത്ര വാഹനമാണെന്ന്   മനസിലാകും വരെ അവൻ അതിന്റെ  പിൻ ഭാഗത്ത് പലയിടങ്ങളിലായി വിശപ്പ്‌ സഹിക്കാതെ കടിച്ചുകൊണ്ടേയിരുന്നു. കുറച്ചു നേരത്തെ വിഫല ശ്രമങ്ങൾക്ക് ശേഷം പുലിക്കുട്ടൻ വണ്ടിയിൽ തളർന്നു വീണു. 

തളർന്നു വീണ പുലിക്കുട്ടനേയും വഹിച്ചു കൊണ്ട്   കഥയറിയാതെ  ടെമ്പോ ഡ്രൈവെർ ഗ്രാമത്തിലേക്കുള്ള തന്റെ യാത്ര തുടർന്നു. താഴ്വാരത്തിൽ നിന്ന് കുറച്ചധികം ദൂരമുള്ള  ഗ്രാമത്തിലേക്ക് ടെമ്പോ എത്തിയപ്പോൾ സമയം പിന്നെയും രാത്രി കഴിഞ്ഞിരുന്നു. തന്റെ ചെറിയ  വീടിനോട് ചേർന്ന് കിടക്കുന്ന മൊട്ടപ്പറമ്പിൽ വണ്ടി നിർത്തിയിട്ട  ശേഷം  കയ്യിൽ കുറച്ചു സാധനങ്ങളും വാരിയെടുത്ത് കൊണ്ട്  ഡ്രൈവർ തന്റെ വീട്ടിലേക്ക് കയറിപ്പോയി. 

വണ്ടിയുടെ ഇരമ്പൽ ശബ്ദം നിന്നെന്ന് ബോദ്ധ്യമായപ്പോൾ പുലിക്കുട്ടൻ സാവധാനം എഴുന്നേറ്റു നിന്നു. കൈകാലുകൾ നിവർത്തി കൊണ്ട് ചുറ്റും നോക്കി. പിന്നെ  വണ്ടിയിൽ നിന്നും പുറത്തെ ഇരുട്ടിലേക്ക്  ചാടിയിറങ്ങി. അവൻ പതിവില്ലാത്ത രീതിയിൽ എന്തോ മണം പിടിക്കാൻ തുടങ്ങിയിരുന്നു. മൊട്ടപ്പറമ്പിലെ ഇരുട്ടിൽ നിന്ന്  വീടിന് പുറകു വശത്തേക്ക് മണം പിടിച്ചു കൊണ്ട് എന്തോ ലക്ഷ്യം വച്ച പോലെ അവൻ മെല്ലെ മെല്ലെ നടന്നു . 

"എട്യേ ..ആ കോഴികളെന്താ ഇങ്ങനെ കൊക്കി കരയണേന്ന് നോക്ക്യേ ..വല്ല കുറുക്കനെയോ  നായെയോ കണ്ടിട്ടുണ്ടാകും ..ഇന്നലെ വറീദ് മാപ്ലെടെ ഒരു കോഴീനെ എന്തോ പിടിച്ചോണ്ട് പോയീന്നൊക്കെ പറഞ്ഞിരുന്നു " .  അടുക്കള ഭാഗത്തെ കുളിമുറിയിൽ കുളിക്കാൻ കയറിയ ഡ്രൈവർ അയാളുടെ ഭാര്യയോടായി ഉറക്കെ പറഞ്ഞു.  

കോഴികളുടെ ശബ്ദം അസാധാരണമാം വിധം ഉച്ചത്തിലായപ്പോൾ ഡ്രൈവറുടെ ഭാര്യ കോഴിക്കൂടിന് അടുത്തേക്ക് ഓടിയെത്തി. പിന്നെ ഒരലർച്ചയായിരുന്നു. നിലവിളി ശബ്ദം കേട്ട് കുളിമുറിയിൽ നിന്ന് ഓടിയെത്തിയ ഭർത്താവ് നിലത്ത് വീണു കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. അപ്പോഴും കോഴികളുടെ നിലവിളി നിന്നിട്ടില്ലായിരുന്നു. കോഴിക്കൂടിനു ചുറ്റും തൂവലുകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. അയാൾ ഭാര്യയെ പൊക്കിയെടുത്ത് വീടിന്റെ വരാന്തയിൽ കിടത്തി. മുഖത്ത് വെള്ളം തെളിച്ചു. 

"പുലി...പുലിയാ ...പുലിയാണ് ചേട്ടാ..ഒരു വലിയ പുലി  " എന്ന് മാത്രം അവൾ ആവർത്തിച്ചു മന്ത്രിച്ചു. അത് പുലിയൊന്നുമാകില്ല വല്ല കുറുക്കനോ മറ്റോ ആകുമെന്ന് പറഞ്ഞു കൊണ്ട് ഭർത്താവ് അവളെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും അടുത്ത വീടുകളിൽ നിന്നും സമാനമായ നിലവിളികൾ പൊങ്ങി തുടങ്ങിയിരുന്നു. ഭാര്യയെ വീട്ടിനുള്ളിലാക്കി പുറത്ത് നിന്ന് വാതിൽ കുറ്റിയിട്ട ശേഷം കൈയ്യിൽ ഒരു ഇരുമ്പ് കമ്പിയുമായി അയാൾ  മൊട്ടപ്പറമ്പിലേക്ക് നടന്നകന്നു.  പേടിച്ചരണ്ട കണ്ണുകളുമായി അയാളുടെ ഭാര്യ ജനലിലൂടെ അതെല്ലാം നോക്കി നിന്നു. ഭാര്യയുടെ കാഴ്ചയിൽ അയാൾ  ഒരു വലിയ ഇരുട്ടിലേക്ക് അലിഞ്ഞു പോകുകയായിരുന്നു.  

ഒരു മുരളൽ ശബ്ദം കേട്ടിട്ടാണ് അയാൾ ഇരുട്ടിൽ ടോർച്ച് കൊണ്ട് പരതാൻ തുടങ്ങിയത്. ഒരു ധൈര്യത്തിന് ഇരുട്ടിലേക്ക് ഇറങ്ങി നടന്നതാണെങ്കിലും ഇപ്പോൾ അയാൾ എന്തൊക്കെയോ ഭയക്കുന്നു. പെട്ടെന്നാണ് ടോർച്ച് ലൈറ്റിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ അയാൾ കണ്ടത്. അത് പുലി തന്നെയാണെന്ന് അയാൾക്ക്‌ മനസിലാകുന്നതിനും എത്രയോ മുൻപ് അയാളുടെ ബോധം അയാളെ ആ ഇരുട്ടിൽ തനിച്ചാക്കി കൊണ്ട് എങ്ങോ ഓടിയൊളിച്ചു. പിന്നെ ഒരു അലർച്ച മാത്രമാണ് ബാക്കിയുണ്ടായത്.  ആ അലർച്ചയിൽ പേടിച്ചത് പുലിക്കുട്ടനായിരുന്നു. പകുതി തിന്നു തീർത്ത കോഴിയെയും കടിച്ചെടുത്ത് കൊണ്ട് അലക്ഷ്യമായി അവൻ  പല വഴി ഓടാൻ തുടങ്ങി. അപ്പോഴേക്കും ആ ഗ്രാമം മുഴുവൻ ഉണർന്നിരുന്നു. നാല് ഭാഗത്ത് നിന്നും വെളിച്ചം മിന്നി മറയാൻ തുടങ്ങി. പരാക്രമം കാണിച്ചുള്ള ഓട്ടത്തിനിടയിൽ പുലിക്കുട്ടൻ ഒരു കിണറ്റിലേക്ക് തെറിച്ചു വീണു. കിണറ്റിൽ കിടന്ന് അവൻ ഉറക്കെയുറക്കെ  കരഞ്ഞു. അവന്റെ കരച്ചിൽ പുറം ലോകത്ത് ആരും കേട്ടില്ലെങ്കിലും ഒരാൾ മാത്രം കേട്ടു. പുലിയച്ഛൻ. 

പുലിക്കുട്ടനെ കാണാതായ സമയം തൊട്ട് അവനെ അന്വേഷിച്ചു നടക്കുകയായിരുന്നു പുലിയച്ഛൻ. മലഞ്ചെരുവ് വരെ പുലിക്കുട്ടൻ വന്നതായി മനസിലാക്കിയ പുലിയച്ഛൻ  പിന്നീടങ്ങോട്ട് അവൻ പോയ വഴിയറിയാതെ  കുറെ നേരം പകച്ചു നിന്നു.  ഒരു ഉൾവിളിയിലെന്നോണം ഗ്രാമത്തെ ലക്ഷ്യമാക്കി ഓടിയ പുലിയച്ഛന്റെ കണക്കു കൂട്ടലുകൾ തെറ്റിയില്ല. കിണറ്റിനുള്ളിൽ വീണു കിടക്കുന്ന പുലിക്കുട്ടനെ കണ്ട മാത്രയിൽ പുലിയച്ഛൻ സങ്കടം സഹിക്ക വയ്യാതെ ഉറക്കെ കരഞ്ഞു. പുലിയച്ഛനെ കണ്ടപ്പോൾ പുലിക്കുട്ടനും സഹിച്ചില്ല. അവൻ കിണറ്റിലെ വെള്ളത്തിൽ നിന്ന് പടവുകളിലേക്ക് കയറി നിന്ന് കൊണ്ട് അച്ഛന്റെ മുഖത്തേക്ക് നോക്കി ദയനീയമായി കരഞ്ഞു തുടങ്ങി.   

കിണറ്റിലേക്ക് തല താഴ്ത്തിക്കൊണ്ട്  പുലിയച്ഛൻ പറഞ്ഞു. "മോനെ, കരയാതിരിക്കൂ.  പേടിക്കണ്ട. അച്ഛൻ ഇവിടെ തന്നെയുണ്ട്. നിന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിരിക്കുന്നു നിന്നെയും കൊണ്ടേ ഞാൻ മടങ്ങി വരൂ എന്ന്. മാത്രവുമല്ല, നീ നിന്റെ വംശ പരമ്പരയുടെ  ധൈര്യം പ്രകടിപ്പിക്കേണ്ട അവസരം കൂടിയാണിത്. എന്ത് സംഭവിച്ചാലും പതറരുത്.  "

പറഞ്ഞു മുഴുമിക്കുന്നതിനും മുൻപേ  നാല് ദിക്കിൽ  നിന്നും ആയുധങ്ങളും ആരവങ്ങളുമായി  ആൾക്കൂട്ടം കിണറ്റിൻ കരയിലേക്ക്  പാഞ്ഞടുത്തു. അവർ പുലിയച്ഛനു നേരെ  തീപ്പന്തങ്ങൾ വലിച്ചെറിയാൻ തുടങ്ങി.  ജനക്കൂട്ടത്തിനു മുന്നിൽ  പുലിയച്ഛൻ നിസ്സഹായനായി നിന്നു. രണ്ടു മൂന്നു തവണ ഉറക്കെ  മുരണ്ട ശേഷം മീശ വിറപ്പിച്ചു കൊണ്ട് അത് ആളുകളെ നോക്കി കേണു പറഞ്ഞു.

"എന്നെയും മകനെയും കാട്ടിലേക്ക് തിരികേ പോകാൻ അനുവദിക്കണം. ഞങ്ങളെ ഒന്നും ചെയ്യരുത്"

എന്ത് ചെയ്യാം, പുലിയുടെ ഭാഷ അവിടെ കൂടിയ ആർക്കും അറിയില്ല ല്ലോ. അവർ പുലിയെ ഒറ്റ നിമിഷം കൊണ്ട് ആജന്മ ശത്രുവായി പ്രഖ്യാപിച്ചു. അതിന്റെ ദയനീയതയും കരച്ചിലും ഭീകരമായ മുരൾച്ചയുടെ രൂപത്തിൽ മാത്രമേ അവർക്കെല്ലാം അനുഭവപ്പെട്ടുള്ളൂ. ഒട്ടും വൈകാതെ ജനക്കൂട്ടം അതിനു നേരെ ആക്രമണം തുടങ്ങി. അതിനിടയിൽ ആരോ ചുഴറ്റി എറിഞ്ഞ  കമ്പിവലയിൽ പുലിയച്ഛന്റെ തല കുടുങ്ങി. അവർ കമ്പിയുടെ അറ്റം പിടിച്ചു കൊണ്ട് അതിനെ വലിച്ചിഴക്കുന്ന സമയത്തും അതിന്റെ തല കിണറ്റിലേക്ക് തിരിഞ്ഞു തന്നെ നിന്നു. ബലം പിടിച്ചു നിന്ന  അതിന്റെ  കാലുകളെ നിലത്ത് വലിച്ചിഴപ്പിച്ചു കൊണ്ട് കമ്പി വലയുടെ അറ്റം കുറേ പേർ ചേർന്ന് വലിച്ചു. നാല് ഭാഗത്ത് നിന്നും കഴുത്തിൽ കുരുക്ക് വീണിട്ടും കിണറ്റിൻ കരയിൽ നിന്ന് ഒരടി നീങ്ങാതെ അത് വേദന കടിച്ചമർത്തി കൊണ്ട്  ഉറക്കെ മുരണ്ടു.  അതിന്റെ ഉടലിൽ നിന്നും കഴുത്ത് മുറിഞ്ഞു പോകും വിധം ചോര ഒലിച്ചിറങ്ങാൻ തുടങ്ങി. മരണ പരാക്രമത്തിനിടയിൽ പുലിയച്ഛന്റെ കൈയ്യും നഖവും തട്ടി രണ്ടു മൂന്നു പേർക്ക് പരിക്കേറ്റു. അത് കൂടെയായപ്പോൾ ഒരാൾ തന്റെ  കയ്യിലുണ്ടായിരുന്ന മഴു കൊണ്ട് അതിന്റെ മുഖത്തേക്ക് ആഞ്ഞു വെട്ടി. രണ്ടു മൂന്നു തവണത്തെ പിടച്ചിലിനൊടുവിൽ പുലിയച്ഛൻ  അന്ത്യ ശ്വാസം വലിച്ചു. അതിന്റെ അവസാനത്തെ  മുരൾച്ച കുറേ  നേരത്തേക്ക് അവിടെയെല്ലാം അലയടിച്ചു നിന്നു. കൂടി നിന്നവർ കരഘോഷങ്ങൾ കൊണ്ടാണ് ആ മുരൾച്ചയെ പരിഹസിച്ചു ചിരിച്ചത്. 

പുലിയച്ഛൻ തന്നെ രക്ഷിക്കുമെന്നും അമ്മയുടെ അടുത്തേക്ക് ഉടൻ പോകാൻ സാധിക്കുമെന്നും  പ്രതീക്ഷിച്ചു കൊണ്ട് പുലിക്കുട്ടൻ കിണറ്റിനുള്ളിൽ ശാന്തനായി കിടക്കുകയായിരുന്നു. കിണറ്റിലേക്ക് തല എത്തിച്ചു നോക്കിയ ആൾക്കൂട്ടത്തെ കണ്ടപ്പോൾ അവൻ വീണ്ടും പരാക്രമാസക്തനായി. ചിലർ അവന്റെ മുകളിലേക്ക്  കല്ലുകൾ എറിയാൻ തുടങ്ങി. മേല് വേദനിച്ചപ്പോൾ അവൻ വെള്ളത്തിലേക്കും പടവുകളിലേക്കും ചാടി ഒഴിഞ്ഞു മാറി കൊണ്ടേയിരുന്നു. അവൻ തളർന്നു വീഴും വരെ  അവർ കല്ലെറിഞ്ഞു. 

ഉള്ളിൽ വറ്റി പോകാതിരുന്ന ഒരിറ്റ് ദയ ഉള്ള ഏതോ ഒരാൾ ആൾക്കൂട്ടത്തിനോടായി പറഞ്ഞു. "കഷ്ടം !! എല്ലാരും ചേർന്ന് ഒന്നിനെ എറിഞ്ഞും വെട്ടിയും കൊന്നു. എന്നിട്ടും മത്യായില്ല ല്ലേ ? പോലീസിനെ അറിയിച്ചിട്ടുണ്ട്. അവർ വരുമ്പോൾ ഒന്നിനെയെങ്കിലും ജീവനോടെ കൊടുക്കാൻ പറ്റുമോടാ  കഴുവേറി മക്കളെ???? 

ആൾക്കൂട്ടം പിൻ വലിഞ്ഞു. കുറച്ചു പേർ ചത്തു കിടക്കുന്ന പുലിയെയും നോക്കി കൊണ്ട് അവിടെ തന്നെ നിൽപ്പ് തുടർന്നു. പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ അവരിൽ കുറച്ച് പേർ അതിനെ  വലിച്ചിഴച്ച് കൊണ്ട് അടുത്തുള്ള മരത്തിന്റെ താഴെ ഒതുക്കി കിടത്തി. ചത്ത പുലിയെ എല്ലാവർക്കും കാണാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അവർ അതിനെ ഒരു മരത്തിൻ മുകളിലായി വലിച്ചു കെട്ടി. 

പുലർച്ചയായി പോലീസും വനം വകുപ്പുകാരും  എത്തിയപ്പോൾ. ഒട്ടും വൈകാതെ തന്നെ അവർ പുലിക്കുട്ടനെ അതി വിദഗ്ദ്ധമായി  പുറത്തെടുത്തു. കുറഞ്ഞ സമയം കൊണ്ട് വിവിധ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിച്ചതിനാലാകാം അവൻ ഒട്ടും പരിഭ്രാന്തി പ്രകടിപ്പിച്ചില്ല. സൂചി കുത്തുന്ന സമയത്ത് അവൻ നിഷ്ക്രിയനായി  കിടന്നു കൊടുത്തത് വനം വകുപ്പുകാരെയും അവിടെ കൂടി നിന്ന ചിലരെയും അതിശയിപ്പിച്ചു. അവനെ  ഏറ്റവും അതിശയത്തോടെ നോക്കി നിന്നവരുടെ കൂട്ടത്തിൽ തലേന്ന് രാത്രി ബോധരഹിതനായ ഡ്രൈവറും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൌതുകം.  

സൂചി കുത്തി മയക്കിയ   അവനെ അവർ വണ്ടിയിൽ തന്നെയുള്ള ഒരു കൂട്ടിലേക്ക് കിടത്തി. അവന്റെ കണ്ണുകൾ അപ്പോഴും തുറന്നു തന്നെയിരിക്കുകയായിരുന്നു. അവന്റെ കാഴ്ചയിലേക്ക് പതിയെ ഇരുട്ട് മറയാൻ തുടങ്ങി. വണ്ടിയുടെ വാതിലുകൾ അടക്കപ്പെട്ടു. വനം വകുപ്പിന്റെ വണ്ടി അവനേയും കൊണ്ട്  ദൂരേക്ക് മറഞ്ഞു. 

മരുന്നിന്റെ മയക്കം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ കൂട്ടിനുള്ളിൽ ഒരു പാത്രത്തിലായി വച്ചിരുന്ന തണുത്ത മാംസം  ഒറ്റയടിക്ക് അവൻ വയറ്റിലാക്കി. പിന്നെ കൈ കാലുകൾ നിവർത്തിയ ശേഷം ശരീരമാകെയൊന്നു കുടഞ്ഞു. അപ്പോഴേക്കും കൂടിന്റെ വാതിൽ തനിയെ തുറക്കപ്പെട്ടു. കൂട്ടിൽ നിന്ന് പുറത്തേക്ക് ചാടിയ ശേഷം  ചുറ്റും ഒന്ന് നോക്കി. അതൊരു കാടായിരുന്നു. പരിചയമില്ലാത്ത പുതിയ ഏതോ കാട്. കാട്ടിൽ പുതിയൊരാൾ എത്തിയെന്ന സൂചന നൽകി കൊണ്ട് പക്ഷികൾ കല പില കൂട്ടി പറന്നു. ദൂരെ നിന്നിരുന്ന മാൻ കൂട്ടം ചെവികൾ വെട്ടിച്ചു ചുറ്റും നോക്കി. പുലിക്കുട്ടന്റെ ശ്രദ്ധ അവരിലേക്ക് തിരിഞ്ഞു. അവന്റെ മുഖത്ത് അത് വരെ കാണാത്തൊരു ഭാവം നിറഞ്ഞു വന്നു. മാനുകളെ ലക്ഷ്യമാക്കി കൊണ്ട് അവൻ പാഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം അവനെ ആ കാട്ടിൽ തനിച്ചാക്കി  തിരികേ പോകുന്ന സമയത്തിനുള്ളിൽ തന്നെ അവൻ അവന്റെ ലക്ഷ്യം കണ്ടു കഴിഞ്ഞിരുന്നു. അവനാദ്യമായി വേട്ടയാടി പിടിച്ച മാൻ. അതവന് ഭക്ഷിക്കാൻ വേണ്ടിയായിരുന്നില്ല. അതൊരു തിരിച്ചറിവായിരുന്നു- അവനവനെ കുറിച്ചുള്ള വലിയൊരു  തിരിച്ചറിവ്. അവന്റെ കണ്ണുകളിൽ വല്ലാത്തൊരു  തീക്ഷ്ണത പ്രകടമാകാൻ തുടങ്ങി. തന്റെ കർമ്മ മണ്ഡലം ഈ കാടാണ് എന്ന സത്യത്തെ അവനറിയാതെ തന്നെ അംഗീക്കരിക്കേണ്ടിയും  വന്നു. അപ്പോഴും  അവനു പിടി കൊടുക്കാതെ  തലക്കു മുകളിലായി  കിളികൾ കല പില കൂട്ടി പറന്നു നടക്കുന്നുണ്ടായിരുന്നു.  അവൻ അവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ല. മാനിന്റെ കഴുത്തിൽ കടിച്ചു പിടിച്ചു കാട്ടിനുള്ളിലേക്ക്  നടന്നകലുമ്പോൾ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടത് പുലിയമ്മയുടെ പഴയ ആ വാക്കുകൾ മാത്രം.

" കുട്ടാ ..പക്ഷികളെയല്ല നമ്മൾ വേട്ടയാടി പിടിക്കേണ്ടത്. വലിയ മാനുകളേയും പോത്തുകളേയുമാണ്. അവരാണ് നമ്മുടെ ആഹാരം."

-pravin-