വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ രണ്ടു പേരും അരുവിയിലേക്ക് ഇറങ്ങി. വലിയ പാറകൾ അവിടെയും ഉണ്ടായിരുന്നു. കയ്യിലുള്ള മൊബൈൽ ഫോണ് നനഞ്ഞത് കാരണം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. അത് ഓണ് ആക്കിയപ്പോൾ കിട്ടിയ വെളിച്ചം ഒരുപകാരമായി തോന്നി. മൊബൈൽ ടോർച്ചിന്റെ വെളിച്ചം കൂടിയായപ്പോൾ മുന്നോട്ടു നടക്കാനുള്ള ധൈര്യം കൂടിയതായിരുന്നു. പക്ഷേ അരയോളം വെള്ളത്തിൽ എത്തിയപ്പോൾ മുന്നോട്ടു പോകണമോ വേണ്ടയോ എന്നായി ഞങ്ങൾ. എന്തോ, വെള്ളത്തിനു കാര്യമായ ഒഴുക്ക് രാവിലത്തെ പോലെ അനുഭവപ്പെട്ടില്ല. ആ ധൈര്യത്തിൽ മുന്നോട്ടു തന്നെ ഞങ്ങൾ നടന്നു. ഒടുക്കം എങ്ങിനെയൊക്കെയോ അക്കരെയെത്തി. ദാഹം കൊണ്ട് അരുവിയിലെ വെള്ളം എത്ര ലിറ്റർ കുടിച്ചെന്നു പറയ വയ്യ.
ഞങ്ങൾ അടുത്ത് തന്നെയുള്ള ഒരു പൊന്തക്കാട്ടിൽ പോയി ഒളിച്ചു. ഞങ്ങളുടെ ശ്വാസത്തിനു ഇത്രയേറെ ശബ്ദം ഉണ്ടായിരുന്നതായി അതിനു മുൻപേ ഒരിക്കലും ഞങ്ങൾക്ക് തോന്നിയിട്ടില്ലായിരുന്നു. ഞങ്ങളുടെ കിതപ്പും ശ്വാസവും കാടിനുള്ളിൽ മുഴങ്ങി കേട്ടു. ടോം തളർന്നു പോയിരിക്കുന്നു. ഇനി ഓടാൻ വയ്യ എന്ന പോലെ ആ പൊന്തക്കുള്ളിൽ ഞങ്ങൾ വീണു കിടന്നു. പക്ഷേ,രാജ വെമ്പാല വാഴുന്ന സ്ഥലമാണിതെന്ന് പറഞ്ഞുള്ള സൂചനാ ബോർഡ് ഞങ്ങളുടെ മനസ്സിൽ തെളിഞ്ഞു വന്നതോട് കൂടി അവിടെ വിശ്രമിക്കാനുള്ള തീരുമാനം ഞങ്ങൾ മാറ്റി. മാത്രവുമല്ല, ഇനിയും എന്തൊക്കെ ജീവികൾ ആ വഴി രാത്രി സഞ്ചാരത്തിനായി വരുമെന്ന് കണ്ടറിയാം. തൽക്കാലം അവിടെയിരിക്കുന്ന പരിപാടി ഒഴിവാക്കി കൊണ്ട് ഞങ്ങൾ വീണ്ടും എങ്ങോട്ടെന്നില്ലാതെ നടക്കാൻ തീരുമാനിച്ചു. അപ്പോൾ സമയം ഏകദേശം 8 മണി കഴിഞ്ഞിരുന്നു. മൊബൈൽ വെളിച്ചം ഇനി എത്ര നേരം കൂടി ഉണ്ടാകുമെന്ന് അറിയില്ല. അതിനും മുൻപേ സുരക്ഷിതമായ ഒരിടത്ത് എത്തിയേ പറ്റൂ. ക്ഷീണം അവഗണിച്ചു കൊണ്ട് ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി.
എന്തായാലും രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. പക്ഷേ ഞങ്ങളെയും കൂടെ കൂട്ടി മറ്റെങ്ങോട്ടോ യാത്ര തുടരാനാണ് അവരുടെ പ്ലാൻ എന്നായപ്പോൾ കൂട്ടത്തിലെ ചിലരോടായി അവരുടെ വിചിത്ര യാത്രയെ പറ്റി ഞങ്ങൾ ചോദിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത ഞങ്ങൾ കേൾക്കുന്നത്. അവരുടെ കൂട്ടത്തിലെ ഒരാളെ അരുവിക്കരയുടെ അടുത്തു നിന്നും പുലി പിടിച്ചത്രേ. അയാളെയും കടിച്ചു വലിച്ചു കൊണ്ടാണ് പുലി കാട്ടിലേക്ക് ഓടി കയറിയതെന്നാണ് അവർ പറയുന്നത്. അയാളെ പുലിക്കു തിന്നാനായിട്ടില്ല. അതിനുള്ള സമയം കിട്ടിയിട്ടുമില്ല. അയാളെയും കടിച്ചു പിടിച്ചു അധികം ദൂരം പുലിക്കു ഓടാൻ സാധിക്കില്ല. അത് കൊണ്ട് ജീവന്റെ തുടിപ്പുള്ള അയാളുടെ ശരീരം എവിടെയെങ്കിലും പുലി ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെയാണ് ഈ യാത്ര. അറിഞ്ഞപ്പോൾ ഭയം തോന്നിയെങ്കിലും അവരുടെ കൂടെ പോകുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു.
പട പേടിച്ചു പന്തളത്ത് ചെന്നപ്പോ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് വളരെ ശരിയാണെന്ന് തോന്നിപ്പോയി. അങ്ങിനെയുള്ള ഒരു പന്തം കൊളുത്തി പടയുടെ പിന്നാലെയാണ് ഞങ്ങൾ നടക്കുന്നതെന്ന് കൂടി ആലോചിച്ചപ്പോൾ ശരീരമാകെ ഞങ്ങൾക്ക് രോമാഞ്ചം അനുഭവപ്പെട്ടു. കൊട്ടും മുട്ടും മുറക്ക് നടത്തിയിട്ടും പുലിയുടെ പൊടി പോലും കാണാൻ ഞങ്ങൾക്കായില്ല. തിരച്ചിൽ മതിയാക്കി തിരിച്ചു പോയ്ക്കൂടെ എന്ന് പറയാൻ പലപ്പോഴും ഞങ്ങൾക്ക് തോന്നിയതായിരുന്നു. പക്ഷേ, പുലി കൊണ്ട് പോയ ആ അജ്ഞാതന്റെ കുടുംബത്തെ കുറിച്ച് ഓർത്തപ്പോൾ അങ്ങിനെ സ്വാർത്ഥമായി ചിന്തിക്കുന്നത് തെറ്റാണെന്ന് ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാൾ പറഞ്ഞു. സാഹസിക യാത്ര എന്നത് ഒരു തമാശക്ക് ഞങ്ങളുടെ യാത്രക്ക് ഞങ്ങൾ തന്നെ കൊടുത്ത ഒരു ക്യാപ്ഷൻ ആയിരുന്നുവെങ്കിലും ഞങ്ങൾ അറിയാതെ എങ്ങിനെയോ അത് ശരിക്കുമൊരു സാഹസികയാത്രയായി മാറുകയായിരുന്നു.
-pravin-
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )
(ഫോട്ടോസ് -കടപ്പാട് - ഗൂഗിൾ )