Wednesday, May 6, 2020

മനുഷ്യ മീനുകളും മീൻ പക്ഷികളും !!

കടൽ ആകാശം തേടി യാത്ര -
പോയപ്പോൾ കര ഒറ്റക്കായി ..

കരയുടെ നെഞ്ചിൽ  
കടലിന്റെ മീനുകൾ 
ശ്വാസത്തിനായി പിടഞ്ഞു ..

കരയിൽ ശ്വാസം മുട്ടി 
ജീവിച്ചിരുന്ന  മനുഷ്യർ 
മീനുകൾക്ക് ശ്വാസം നൽകി
മരണം വരിച്ചു ..

ശ്വാസം ലഭിച്ച മീനുകൾക്ക് 
ചിറകുകൾ വന്നപ്പോൾ 
അവരും ആകാശം തേടി പോയി ..

കര വീണ്ടും ഒറ്റക്കായി..
ശ്വാസം മുട്ടി മരിച്ച മനുഷ്യരുടെ ആത്മാക്കൾ 
അത് കണ്ടു കണ്ണീർ വാർത്തു .. 

അതൊരു  കണ്ണീർ മഴയായപ്പോൾ 
കടൽ കരയിലേക്ക്  പെയ്തിറങ്ങി..

കരയും കടലും വീണ്ടും ഒന്നായി..
പറന്നു പോയ മീനുകൾ പക്ഷികളായി 
ആകാശത്തലഞ്ഞു നടന്നപ്പോൾ ..

അവക്ക്  ശ്വാസം നൽകി മരിച്ച മനുഷ്യരെ 
കടൽ ജീവൻ നൽകി മീനുകളാക്കി..

മീനുകളെ ഭക്ഷിക്കാൻ  ആകാശത്ത് 
പക്ഷികൾ വട്ടമിട്ടു പറക്കുമ്പോൾ  
കരയിലെ മൃഗങ്ങൾ മനുഷ്യനെ തിരഞ്ഞു നടന്നു..

-pravin- 

Tuesday, October 22, 2019

Quranic Park - Dubai

വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുള്ള പ്രവാചകരെയും അവരുടെ അത്ഭുത പ്രവർത്തികളെയുമൊക്കെ കുറിച്ച് ഒരു ഗുഹക്കുള്ളിലെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപപ്പെടുത്തിയ  പാർക്കാണ് Quranic Park .  മുസ്ലീമുകൾക്കും അമുസ്ലീമുകൾക്കും സന്ദർശനം അനുവദനീയമാണ്. 


 ഗുഹയുടെ മുൻ വശം

മനുഷ്യ നിർമ്മിതമായ ഒരു ഗുഹക്കുള്ളിലൂടെയാണ് പാർക്കിലേക്കുള്ള എൻട്രി. ഈ ഗുഹയിൽ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ പറഞ്ഞു തരാൻ ഒരാൾ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ചെറിയ ഒരു വീഡിയോ പ്രസന്റേഷനും ഉണ്ട്.  

ഗുഹക്കുള്ളിലെ സ്‌ക്രീനും കാര്യങ്ങൾ പറഞ്ഞു തരുന്ന ആളും 


പ്രവാചകന്മാരുടെ പിതാവ് എന്നറിയപ്പെടുന്ന ഇബ്രാഹിം നബിയെ കുറിച്ച് പറഞ്ഞ് കൊണ്ടാണ് ആദ്യത്തെ ഭാഗം തുടങ്ങുന്നത്.  ഇബ്രാഹിം നബിയിൽ തുടങ്ങി സുലൈമാൻ നബി, മൂസാ നബി, ഈസാ നബി, യൂനുസ് നബി, ഉസൈർ നബി, മുഹമ്മദ് നബിയുടേതടക്കം ഏഴു പ്രവാചകരുടെ കാലവും അക്കാലത്തു സംഭവിച്ച അത്ഭുത പ്രവർത്തികളുമൊക്കെയാണ് കുറഞ്ഞ സമയം കൊണ്ട് നമുക്ക് വിവരിച്ചു തരുന്നത്. 

ഗുഹക്കുള്ളിലെ   കാഴ്ച കാണുന്ന സന്ദർശകർ 

ഈ വിവരണങ്ങൾക്ക് ശേഷമാണ് പ്രധാന പാർക്കിലേക്കുള്ള കവാടം തുറക്കുക. അവിടന്നങ്ങോട്ട് സന്ദർശകർക്ക് സ്വസ്ഥമായി പോയി ഇരിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള വിശാലമായ പാർക്കാണ്. 

ഗുഹയുടെ പുറം കാഴ്ച 
ഗുഹയുടെ മറ്റൊരു വശത്തെ കാഴ്ച 

പാർക്കിന്റെ അങ്ങേ തലക്ക് ഒരു 'ഗ്ലാസ് ഹൌസ്' ഉണ്ട് ..അത് ഒരു മിനി ബൊറ്റാനിക്കൽ ഗാർഡൻ ആണ്. വിശുദ്ധ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുള്ള  29 തരം സസ്യങ്ങളും മരങ്ങളുമൊക്കെയാണ്  അവിടെയുള്ളത്.
ബൊട്ടാണിക്കൽ ഗാർഡൻ ഈ ഗ്ലാസ് ഹൗസിനുള്ളിലാണ് 

പാർക്കിനുള്ളിലെ കാഴ്ചകളിൽ ഒന്ന് 

Glass House നും  Cave of Miracle നും പുറമെ 12 ഇസ്ലാമിക് ഗാർഡൻ കൂടി കാണാനുണ്ട് ..സമയ പരിമിതി മൂലം അത് കാണാൻ പറ്റിയില്ല. 

        12  ഗാർഡനിൽ 1            

ഇക്കഴിഞ്ഞ മാർച്ച് 2019 ലാണ് ഖുർആനിക്ക് പാർക്ക് പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ദുബായ്  അൽ ഖവനീജ് ഏരിയയിലാണ്   ഈ പാർക്ക് ഉള്ളത്. സന്ദർശകർക്ക് പാർക്കിനു മുന്നിൽ തന്നെ ഇഷ്ടം പോലെ പാർക്കിങ് സൗകര്യമുണ്ട്. 

NOL Card ഉപയോഗിച്ചാണ് പാർക്കിലേക്കുള്ള എൻട്രി ഫീ ആയ 5  ദിർഹംസ് കൊടുക്കേണ്ടത്. കാർഡ് ഇല്ലാത്തവർക്ക് അവിടുന്ന് തന്നെ കാർഡ് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 

പാർക്കിലേക്കുള്ള സന്ദർശന സമയം എല്ലാ ദിവസവും രാവിലെ എട്ടു മുതൽ രാത്രി പത്തു വരെയാണ്. അതേ  സമയം പാർക്കിനുള്ളിലെ മേൽപ്പറഞ്ഞ ഗുഹയും ലൈറ്റ് ഹൌസുമൊക്കെ കാണാനുള്ള സമയം താഴെ പറയുന്ന പോലെയാണ് 

- ശനി തൊട്ട് വ്യാഴം വരെ - രാവിലെ 9 മുതൽ രാത്രി 9 വരെ 

-  വെള്ളി മാത്രം - ഉച്ചക്ക് 3 മുതൽ രാത്രി 9 വരെ 

-pravin-

Sunday, April 1, 2018

ഇര

ഏതു നിമിഷവും കടുവ തനിക്ക്  മേൽ ചാടി വീഴും. എല്ലാവരും ആ കാഴ്ച കാണാൻ ചുറ്റിലും എവിടെയൊക്കെയോ പതുങ്ങിയിരുപ്പാണ്. ഒരു നാടിനെ കാക്കാൻ വേണ്ടി ബലി'യാടാ'കേണ്ടി വരുന്ന തന്നെ പോലൊരാളുടെ രോദനത്തിന്  വലിയ പ്രസക്തിയൊന്നുമില്ല. 'ഗോ' കുടുംബത്തിൽ പിറന്നവർക്ക് കിട്ടുന്ന പരിഗണനകളോ ബഹുമാനമോ ഒന്നും ഇന്നേ വരെ ഒരാളും തനിക്ക് തന്നിട്ടില്ല. ഒരു ദൈവങ്ങളുമെന്തേ ആടിനെ വാഹനമാക്കിയില്ല ? കുറഞ്ഞ പക്ഷം ഒരു അനുചര സ്ഥാന പോലും എവിടെയും തന്നില്ല ? 

മരണം കാത്തു കിടക്കുമ്പോഴും ആട് അങ്ങിനെ ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. 

നാട്ടിൽ കടുവയിറങ്ങിയാൽ സാധാരണ ഫോറസ്റ്റുകാർ അതിനെ  മയക്ക് വെടി വച്ച് വീഴ്ത്തുകയായിരുന്നു പതിവ്. ഇത്തവണ അത് നടപ്പില്ല. ജനങ്ങൾ കലിപ്പിലാണ്. മൂന്നു മനുഷ്യ ജീവനുകളെ ഇല്ലാതാക്കിയ ഒരു കടുവക്ക് ഇനി ജീവിക്കാൻ അവകാശമില്ല എന്ന് അവർ കട്ടായം പറഞ്ഞതോടെയാണ് ഫോറസ്റ്റുകാർ വെട്ടിലാവുന്നത്. മയക്ക് വെടി വക്കാനാണെങ്കിലും  വെടി വച്ച് കൊല്ലാനാണെങ്കിലും ഈ കടുവയെ ആദ്യം ഒന്ന് കണ്ടു കിട്ടണമല്ലോ. കടുവയെ ആകർഷിക്കാൻ പോന്ന ഒരു ഇര എന്ന നിലക്കാണ് അവർ  ആടിനെ  നിയോഗിച്ചത്. കാടിനോട്  ചേർന്ന് നിൽക്കുന്ന തോട്ടത്തിനുള്ളിൽ ഒരു മരത്തിന് താഴയെയായി ആടിനെ  കെട്ടിയിട്ടു കൊണ്ട് അവർ  കടുവയെ കാത്തിരിക്കുകയാണ്. കടുവയുടെ ഇര ആടെങ്കിൽ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ഇര കടുവയാണ്. അതാണ് സീൻ. 

മണിക്കൂറുകൾക്കൊടുവിൽ കടുവ വരുന്നതിന്റെ സൂചനകൾ കിട്ടിത്തുടങ്ങി. എല്ലാവരും നിശബ്ദരായി മരത്തിന്റെ മുകളിലും പുരപ്പുറത്തുമൊക്കെ ഒരുങ്ങിയിരുന്നു. മരണത്തെ നേരിട്ട് കാണാൻ പോകുന്ന ആട്  ദയനീമായി ഒന്ന് അലറി ആ സമയത്ത്. ഇലകൾ അനങ്ങുന്ന ശബ്ദം തൊട്ടടുത്തു വരെയെത്തിരിക്കുന്നു. ആട്  മരണം വരിക്കാൻ തയ്യാറായിക്കൊണ്ട് നിക്കുകയാണ്. വായിലിട്ട് ചവച്ചിരുന്ന  പ്ലാവിന്റെയില  മുന്നേ കുടിച്ച വെള്ളത്തോട് കൂടെ പുറത്തേക്ക് തികട്ടി വന്നു. 

തൊട്ടടുത്തതാ കടുവ. രണ്ടു ജീവികളുടെയും കണ്ണുകൾ പരസ്പ്പരമുടക്കി. ആടിന്റെ കണ്ണിൽ ആധി കത്തിക്കയറുകയായിരുന്നു. അത് തൊട്ടടുത്ത് വന്നു നിൽക്കുന്ന മരണത്തെ മണത്തറിഞ്ഞു. പക്ഷേ കടുവ ആടിനെ വിശപ്പിന്റെ കണ്ണോടെയല്ലായിരുന്നു നോക്കിയത്. ആ കണ്ണിൽ ഒരു ഇരയോടുള്ള സഹതാപമായിരുന്നു നിറഞ്ഞു നിന്നത്. 

"ആടെ, നിന്നെ ഞാൻ ഭക്ഷിക്കുന്നില്ല. എന്റെ വിശപ്പ് നിന്നോടല്ല. മനുഷ്യരോടാണ്. എന്റെ കാട് കയറി വന്ന് എന്റെ പൂർവികരെ കൊന്നു തള്ളിയ ശേഷമാണ് ഇവിടൊരു നാടും നാട്ടാരുമുണ്ടായത്. അതെല്ലാവരും മറന്നു. എന്നിട്ടും എന്നെ കെണി വച്ച് പിടിക്കാൻ ശ്രമിച്ച മനുഷ്യരെയാണ് ഞാൻ കൊന്നത്. അത്രക്കും പകയുണ്ട് എനിക്ക് അവരോട് .." 

കടുവ പറഞ്ഞു തീരും മുന്നേ വെടിയുണ്ടകൾ അതിന്റെ ദേഹത്ത് പാഞ്ഞു കയറി. വലിയൊരു അലർച്ചയോടെ അത് വെടിയുതിർത്തവരുടെ നേർക്ക് പാഞ്ഞു നീങ്ങി. നാട്ടുകാർ തലങ്ങും വിലങ്ങും ഓടി. കടുവയുടെ മരണ വെപ്രാളത്തിൽ പലർക്കും സാരമായി പരിക്ക് പറ്റി. നാനാ ഭാഗത്തു  ഒളിഞ്ഞിരുന്നു കൊണ്ട് ആൾക്കൂട്ടം നടത്തിയ നിരന്തര ആക്രമണത്തിനൊടുക്കം കടുവ ജീവൻ വെടിഞ്ഞു. നാട്ടുകാരെ സംബന്ധിച്ച് അതൊരു ആഘോഷമായി മാറുകയായിരുന്നു. അവർ ചത്ത കടുവയേയും  തൂക്കി പിടിച്ചു കൊണ്ട് ഫോറസ്റ്റുകാർക്ക് ജയ് വിളിച്ചു. ആഘോഷത്തിന്റെ ഭാഗമായി, കടുവ ഒന്ന് തൊടുക പോലും ചെയ്യാത്ത  ആടിനെ അവർ  ഭക്ഷണമാക്കാൻ തീരുമാനിച്ചു. ഫോറസ്റ്റുകാരെയും ആഘോഷത്തിൽ പങ്കാളികളാക്കി. കടുവയിൽ നിന്ന് മരണം പേടിച്ച ആട് മനുഷ്യന് ഭക്ഷണമാകാൻ പോകുകയാണെന്നറിഞ്ഞിട്ടും ഒന്ന് കരയുക പോലും ചെയ്തില്ല. 

വെട്ടി മാറ്റിയ ആടിന്റെ തല ചത്ത് കിടക്കുന്ന കടുവയുടെ മുഖത്തേക്കെന്ന പോലെ നോക്കി. ആ നാല് കണ്ണുകൾ  കടുവയുടെയും ആടിന്റേയും സ്വത്വബോധത്തിൽ നിന്ന് മോചിതരായി കൊണ്ട് ഇരയുടെ ആത്മാവിന്റെ  കണ്ണുകൾ എന്ന നിലയിലേക്ക് താദാത്മ്യം പ്രാപിക്കുകയായിരുന്നു അപ്പോൾ. 

-pravin- 


Tuesday, February 20, 2018

റെയിൽവേ സ്റ്റേഷൻ

കാലത്തിന്റെ കൊടുങ്കാറ്റിൽ 
പണ്ടെപ്പോഴോ തകർന്ന് പോയൊരു റെയിൽവേ സ്റ്റേഷൻ. 
പോകാറുണ്ടായിരുന്നു സ്ഥിരം യാത്രകൾ. 
ഓർമ്മകളും പേറിക്കൊണ്ട് 
പൊടിഞ്ഞു പോയൊരു  ബഞ്ചിൽ ഞാനിരുപ്പുറപ്പിച്ചു. 
വരുമോയെന്നറിയാത്ത ഏതോ ഒരു ട്രെയിനിന് വേണ്ടി. 
നീണ്ട റെയിൽപാതകളിൽ  
തുരുമ്പിന്റെ തേങ്ങൽ കേൾക്കാം. 
നിയന്ത്രിക്കാനാരുമില്ലാത്ത  സ്റ്റേഷനിൽ 
പഴയൊരു സ്റ്റേഷൻ മാസ്റ്ററുടെ ഗദ്ഗദം ഓടി നടന്നു. 
അനുമതി കൊടുത്തിരുന്ന പച്ചക്കൊടി
ദ്രവിച്ചു പോയെങ്കിലും 
കാലത്തെ അതിജീവിച്ച  വിപ്ലവ വീര്യവുമായി
ഒരു ചെങ്കൊടി  മാത്രം അപ്പോഴും പാറി കൊണ്ടിരുന്നു. 
തെല്ലു നെടുവീർപ്പിടവേ 
സ്റ്റേഷനപ്പുറമുള്ള  ഇരുമ്പ് കമ്പനിയിൽ 
നിന്നൊരു  കിതച്ച  ചൂളം വിളി. 
വരുമോയെന്ന് എനിക്ക് തന്നെ ഉറപ്പില്ലാതിരുന്ന  
അതേ ട്രെയിനിന്റെ  ചൂളം വിളി. 



-pravin-

Thursday, January 11, 2018

നിനവ്

മഞ്ഞു പെയ്യും നിനവിൽ  
നോവായി മാറും കനവേ ..
കുളിരോർമ്മകളെന്നെ പുൽകുമീ രാവിൽ 
ഇരുളിൽ പോയിമറഞ്ഞതെന്തേ നീ ..

കാണാതെ അലയും കാറ്റിൻ 
നെഞ്ചിലൊരു വിങ്ങലായി 
കടലോളം സ്നേഹമായി 
തീരം തേടുന്ന തിരയായ് 

രാവേറെ പെയ്തിട്ടും 
ഉദിക്കാതെ പോയ നിലാവില-
ലിഞ്ഞതാണോയെൻ 
നിനവുകളത്രയും .. 

-pravin-

Sunday, March 12, 2017

കുത്തിക്കുറിക്കലുകൾ



പുണ്യ സ്നാനം

ഒരു സ്നാനത്തോട് കൂടെ 
ചെയ്ത പാപങ്ങളെല്ലാം നശിക്കുമെങ്കിൽ  
ആ സ്നാനത്തിന് ഞാൻ ഒരുക്കമാണ് . 
പക്ഷേ ഒരു സ്നാനം ചെയ്‌താൽ 
തീരുന്നതേയുള്ളൂ ഇവിടെ പറഞ്ഞു 
പഠിപ്പിക്കുന്ന പാപങ്ങളെങ്കിൽ 
സ്നാനം ചെയ്യുന്നതിനേക്കാൾ 
ഞാൻ ഇഷ്ടപ്പെടുന്നത് പാപം ചെയ്യാനാണ്. 
പാപം ചെയ്യുന്നതിനേക്കാൾ 
ഞാൻ പേടിക്കുന്നത് സ്നാനം ചെയ്യാനുമാണ്‌. 

അഭിനവ എഴുത്തുകാർ 

പേനയിലെ മഷി വറ്റുമെന്നു പേടിച്ച് കൊണ്ട് 
ഒന്നും എഴുതാതെയെഴുതാതെ 
ശ്വാസം മുട്ടി മരിച്ച ഒരാളുണ്ടായിരുന്നു. 
അയാളുടെ മരണ ശേഷം അയാൾ 
ശൂന്യതയുടെ എഴുത്തുകാരനായി അറിയപ്പെട്ടു. 
എഴുത്തും വായനയും അറിയാത്ത 
ആരൊക്കെയോ ചേർന്ന് അയാൾക്ക് 
ഇരുട്ടിലൊരു സ്മാരകം പണിതു. 
കാക്കകൾ ആ സ്മാരകത്തെ തങ്ങളുടെ 
പൊതു കക്കൂസായി പ്രഖ്യാപിച്ചതും അന്ന് തന്നെ.

ഉറക്കം

കണ്ണെത്ര തുറന്നു പിടിച്ചാലും 
ഉറക്കം മനസ്സിനെ അന്ധനാക്കുന്നു ..
ഉറങ്ങാതിരിക്കാനുമാകില്ല 
ഉണരാതിരിക്കാനുമാകില്ല 
അതിനിടയിൽ കാണാതെ 
നഷ്ടമാകുന്ന കാഴ്ചകൾക്ക് 
ആരെ ഞാൻ 
പഴിക്കേണ്ടിയിരിക്കുന്നു ? .

അപരാധി

അപരാധികളെന്നു മുദ്രകുത്തിയ 
നിരപരാധികൾക്കിടയിലേക്ക് ഓടിക്കയറി
 ചെന്ന ഒരു അപരാധി പറയുന്നു 
അവനും നിരപരാധിയാണെന്ന്. 

ജഡങ്ങൾ 

ആത്മാക്കള്‍ക്ക് മരിക്കാനറിയില്ല .
ശരീരങ്ങള്‍ക്ക് ജീവിക്കാനും .
ഇടയില്‍ ഒന്നിനും സാധിക്കാതെ 
കുറെ ജഡങ്ങളും .

വേഷം 

ഒരാൾ ജീവിക്കാനായി വേഷം കെട്ടിയപ്പോൾ
മറ്റൊരാൾ വേഷം കെട്ടി ജീവിക്കുകയായിരുന്നു. 

അനശ്വര പ്രണയം 

പ്രണയ സായൂജ്യമല്ല നഷ്ട പ്രണയമാണ് 
പ്രണയത്തെ അനശ്വരമാക്കുന്നത് .

-pravin 

Wednesday, July 13, 2016

ചില വെളിപാടുകൾ




  • അനുകൂലതയെ മാത്രമാണ്  ആരും ഇഷ്ടപ്പെടുന്നുള്ളൂ. പ്രതികൂലതയെ ആരും ഇഷ്ടപ്പെടില്ല എന്ന് മാത്രമല്ല അതെപ്പോഴും തകർക്കപ്പെടേണ്ട ഒന്നാണ് എന്ന് വിശ്വസിച്ചു വരുകയും ചെയ്യുന്നു. 

  • എന്റെ ശരി നിങ്ങൾക്കും നിങ്ങളുടെ ശരി എനിക്കും തെറ്റാകാം. സ്വാഭാവികം. എന്നാൽ എന്റെ മാത്രമാണ് ശരി എന്ന  ചിന്തയെ തെറ്റെന്നു സമ്മതിക്കാൻ നമ്മൾ മടിക്കുന്നെങ്കിൽ അത് നമ്മുടെ രണ്ടു കൂട്ടരുടെയും തെറ്റ് തന്നെയാണ്. 

  • കുറേ വേട്ടക്കാരും ഒരു ഇരയും എന്നതിൽ നിന്ന് കുറേ ഇരകളും ഒരു വേട്ടക്കാരനും എന്നതിലേക്ക് സ്ഥിതിഗതികൾ മാറിയിട്ടുണ്ട്. അന്നും ഇന്നും എന്നും ഇരക്ക്  ദയനീയ മുഖവും വേട്ടക്കാരന്  ക്രൂര മുഖവും ആണെന്നിരിക്കെ സ്ഥിതിഗതികൾ മാറിയിട്ടും വലിയ വിശേഷമൊന്നുമില്ല. വ്യത്യസ്തതകൾ  ഇല്ലാതെ പോകുന്നു അങ്ങിനെ പലതും .

  • ചിരിക്കാൻ ആഗ്രഹമില്ലാത്തവർ ഉണ്ടാകില്ല. പല കാരണങ്ങൾ കൊണ്ട് അതിന് സാധിക്കാത്തവരേ ഉണ്ടാകൂ .കരയാൻ ആരും ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവരും ഉള്ളിന്റെയുള്ളിലെങ്കിലും എന്തൊക്കെയോ കാരണങ്ങൾ കൊണ്ട്  കരയുന്നുണ്ട് പക്ഷേ . 

  • തുടക്കമോ ഒടുക്കമോ ഇല്ലാത്ത.. തുടർച്ച  മാത്രമുള്ള ഒരു ലോകത്ത് ഭൂതത്തിനും ഭാവിക്കും എന്ത് പ്രസക്തി ? ആ ചിന്ത പോലും തുടരുകയാണ് വെറുതെയെങ്കിലും . 

-pravin-

Saturday, March 12, 2016

പുളവന്റെ പ്രണയം

ഈ അടുത്തൊന്നും പുഴ ഇങ്ങിനെ നിറഞ്ഞൊഴുകിയിട്ടില്ല. ഇനിയും എത്ര നേരം മഴ തുടരുമെന്നുമറിയില്ല. എതയരികിലെ മാളത്തിലേക്ക് വെള്ളം കയറുമെന്നായപ്പോൾ പതിയേ തല പുറത്തിട്ടു കൊണ്ട് കാലാവസ്ഥ നിരീക്ഷിക്കുകയായിരുന്നു അത്. വേഗത്തിൽ നാക്ക് പുറത്തേക്ക് ഇടുകയും അകത്തേക്ക് വലിക്കുകയും ചെയ്ത് കൊണ്ട് കുറച്ചു നേരം ആ നിരീക്ഷണം അങ്ങിനെ തുടർന്നു. അൽപ്പ സമയത്തിനുള്ളിൽ പ്രതീക്ഷിച്ച പോലെ വെള്ളം മാളത്തിലേക്ക് കയറിയപ്പോൾ അത് പതിയെ മാളത്തിനു പുറത്തേക്ക് ഇഴഞ്ഞു നീങ്ങി. പിന്നെ കരയുടെ അരിക് പറ്റിയൊഴുകുന്ന വെള്ളത്തിലൂടെ കുളിക്കടവ്‌ ലക്ഷ്യമാക്കി മെല്ലെ നീന്തി. അതിന്റെ അടുത്ത പ്രതീക്ഷയും തെറ്റിയില്ല. പെണ്ണുങ്ങളുടെ കുളിക്കടവിൽ ഈ പെരുമഴയത്തും ജാനകി ഹാജരായിരിക്കുന്നു. നീർക്കോലി കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങാൻ തുടങ്ങി.
കഴിഞ്ഞ രണ്ടു മൂന്നു മാസമായി പുതുമ നഷ്ടപ്പെടാത്ത എന്തെങ്കിലും ഒരു കാഴ്ച അത് കാണുന്നുവെങ്കിൽ അലക്കാനും കുളിക്കാനുമായി കടവിൽ എത്തുന്ന ജാനകിയെ മാത്രമാണ്. ജാനകിയെ എത്ര കണ്ടാലും അതിന് മതി വരുന്നില്ലായിരുന്നു. വെള്ളത്തിൽ മുങ്ങി നിൽക്കുന്ന അവളുടെ മിനുസമുള്ള കാലുകളിൽ ഉരസി നീന്തുന്നത് അതിന്റെ വിനോദമാണ്‌. അതിലുമുപരി അവളോടുള്ള അതിന്റെ പ്രണയം കൂടിയാണ് ആ ഉരസി നീന്തൽ. അവളറിഞ്ഞാലും ഇല്ലെങ്കിലും പ്രണയിച്ചേ മതിയാകുമായിരുന്നു അതിന്. ജാനകി എന്ന പേര് അവളുടെ തന്നെയോ എന്ന് സംശയമാണ്. അവളുടെ കൂടെ കുളിക്കാൻ ഇറങ്ങുന്ന മറ്റു പെണ്ണുങ്ങൾ അവളെ ജാനകീ..ജാനകീ എന്ന് വിളിക്കുന്നത് പോലെയാണ് അതിന് തോന്നിയിട്ടുള്ളത്. എന്തായാലും ചിന്തിക്കുമ്പോൾ ഓർത്തെടുക്കാൻ പറ്റിയൊരു പേര് വേണമല്ലോ. അങ്ങിനെയാണ് അതിന്റെ മനസ്സിൽ അവൾ ജാനകിയായത്. ഇന്നെന്തായാലും ജാനകിയുമായി കൂടുതൽ ശൃംഗരിക്കാൻ അവസരമുണ്ട്. അവളെ ഒറ്റക്ക് ഇങ്ങനെ കാണാൻ കിട്ടുന്നത് പോലും ഇതാദ്യമായാണ്.
കനത്ത മഴയിൽ ഈറനായി നിന്ന് വസ്ത്രങ്ങൾ അലക്കി കൊണ്ടിരിക്കുന്ന ജാനകിയെ പ്രണയാതുരനായി നോക്കി നിൽക്കുകയാണ് ആ നീർക്കോലി. അതേ സമയം തൊട്ടു താഴത്തെ കടവിൽ തല മാത്രം വെള്ളത്തിൽ പൊക്കിപ്പിടിച്ച് അതേ ജാനകിയുടെ ശരീരത്തെ ഭോഗാസക്തമായ കണ്ണുകളാൽ രണ്ടു മനുഷ്യരും നോക്കുന്നുണ്ടായിരുന്നു. ആരുമാരും പരസ്പ്പരം കാണുന്നില്ലെങ്കിലും എല്ലാവരെയും ഗൗരവത്തോടെ നിരീക്ഷിച്ചു കൊണ്ട് എതയരികിൽ ഒരു തവളയും ഇരിപ്പുണ്ട്. തവളയുടെ കണ്ണ്‍ രണ്ടു ഭാഗത്തേക്കും മാറി മാറി ചലിച്ചു കൊണ്ടിരുന്നു. ഇടക്കിടക്ക് തൊണ്ടയിൽ എന്തോ ഒന്ന് വീർപ്പിച്ചും വിട്ടുമുള്ള ആ നിരീക്ഷണത്തിനിടയിൽ അറിയാതെ അത് "പോക്രോം പോക്രോം" എന്ന തന്റെ അതിഗംഭീരമായ ശബ്ദം പുറപ്പെടുവിച്ചു. പണി പാളി. നീർക്കോലി അവനെ കണ്ടു കഴിഞ്ഞിരിക്കുന്നു. തവള മാളത്തിൽ നിന്ന് ചാടി എതയുടെ മുകളിലേക്ക് വലിഞ്ഞു കേറി. ഇനി അവിടെ നിന്നാൽ മറ്റവൻ ശാപ്പിട്ടു കളയും. നീർക്കോലി മുങ്ങാങ്കുഴിയിട്ട് തവളയിരുന്ന മാളത്തിന് അടുത്തെത്തിയെങ്കിലും തവള അപ്പോഴേക്കും എതയുടെ മുകളിലേക്ക് എത്തിയിരുന്നു. നീർക്കോലി അവനെ നോക്കി ഇളിഞ്ഞു ചിരിച്ചു. തവളയുടെ കണ്ണുകൾ അപ്പോൾ മറ്റാരെയോ ആണല്ലോ ശ്രദ്ധിക്കുന്നത് എന്ന് മനസ്സിലായപ്പോൾ നീർക്കോലി പരിസരം ഒന്ന് നിരീക്ഷിച്ചു.
വെള്ളത്തിൽ മുങ്ങി കിടന്ന് ജാനകിയെ നോക്കി കൊണ്ടിരിക്കുന്നവന്മാരെ അപ്പോഴാണ്‌ നീർക്കോലി കാണുന്നത്. അവരെ പേടിപ്പിക്കാനുള്ള വഴിയൊക്കെ തന്റെ കൈയ്യിലുണ്ട്. പത്തിയില്ലെങ്കിലും പാമ്പിന്റെ രൂപം തന്നെയാണ് തനിക്കും. അവരെ ഇത് വരെ കുളിക്കടവിൽ ഒന്നും കണ്ടിട്ടില്ല. വരത്തന്മാർ ആണെന്ന് തോന്നുന്നു. നീർക്കോലി ചിന്തിച്ചു. ഊളിയിട്ട് ചെന്ന് അവന്മാരുടെ തലക്ക് സമീപം പൊങ്ങി കൊണ്ട് അത് നാക്ക് നീട്ടി കണ്ണ് തുറിച്ചു പിടിച്ചു. പെട്ടെന്നുള്ള അതിന്റെ പ്രത്യക്ഷപ്പെടലിൽ ഭയചികിതരായ അവന്മാർ അലറി വിളിച്ചു കൊണ്ട് കടവിലേക്ക് നീന്തിക്കയറി. പക്ഷേ പേടിച്ചോടാനൊന്നും അവർക്ക് ഉദ്ദേശ്യമില്ലായിരുന്നു. കടവിലേക്ക് കയറി നിന്ന് കൊണ്ട് വെള്ളത്തിലെങ്ങാനും നീർക്കോലിയുടെ തല കാണുന്നുണ്ടോ എന്ന് തിരയാൻ തുടങ്ങി അവർ. നീർക്കോലിയാകട്ടെ വീണ്ടും ജാനകീ സമീപം ഹാജരായിക്കൊണ്ട് അവളുടെ സൗന്ദര്യം ആസ്വദിക്കാൻ ആരംഭിച്ചു.
ജാനകിക്ക് അറിയില്ലല്ലോ അവൾക്കിങ്ങനെ ഒരു സൗന്ദര്യാരാധകൻ ഉണ്ടെന്ന്. നീർക്കോലിക്ക് അതിന്റെ പ്രണയം മൂത്തപ്പോൾ അവളുടെ കാലിൽ ഒന്ന് ഉരസി നീന്താൻ തോന്നി. രണ്ടു തവണ ഉരസി നീന്തിക്കഴിഞ്ഞപ്പോൾ പിന്നെ അവളുടെ കാലിൽ ഒന്ന് ചുംബിക്കാനാണ് അതിന് തോന്നിയത്. അതിന്റെ ചുംബനം അവൾക്ക് കടിയായിട്ടായിരിക്കാം അനുഭവപ്പെട്ടത്. അവൾ കാലു കുടഞ്ഞ്‌ കരക്ക്‌ കയറി നിന്ന് നിലവിളിച്ചു. വെള്ളത്തിൽ തല പൊക്കി നിൽക്കുന്ന അതിനെ കണ്ടതും അവൾ പേടിച്ച് ഉറക്കെയുറക്കെ അലറിക്കരഞ്ഞു. അവളുടെ കരച്ചിൽ കേട്ടിട്ടാകണം താഴത്തെ കടവിൽ നിന്ന് മറ്റവന്മാർ നീന്തി വരുന്നത് അതിന് കാണാമായിരുന്നു. അതിന് അവരോടുള്ള കലിപ്പ് ഇപ്പോഴും മാറിയിട്ടില്ല. അത് സ്വയം അവളുടെ സംരക്ഷകന്റെ സ്ഥാനം ഏറ്റെടുത്തു കൊണ്ട് രണ്ടും കൽപ്പിച്ച് ഇല്ലാത്ത പത്തിയും വിടർത്തി അവന്മാരെ എതിരിടാൻ തീരുമാനിച്ചു. ജാനകിയുടെ അലമുറയിട്ട കരച്ചിൽ പെരുമഴയുടെ ആർത്തലച്ച ശബ്ദത്തിലും ചുറ്റും പൊന്ത പിടിച്ചു പടർന്ന് കിടന്നിരുന്ന വള്ളി മരങ്ങൾക്കും ഇടയിൽ അലിഞ്ഞില്ലാതെയായി.
അവർ നീന്തി ജാനകിയുടെ കടവിലേക്ക് എത്തിയതും നീർക്കോലി അതിന്റെ പരമാവധി ശൗര്യം പുറത്തെടുത്തു. ജാനകിയെ ഏതു വിധേനയും സംരക്ഷിക്കാൻ ആയിരുന്നു അപ്പോഴും അതിന്റെ തിടുക്കം. ഊളിയിട്ടു ചെന്ന് അവന്മാരിൽ ഒരാളുടെ കാലിൽ ചുറ്റിപ്പിണഞ്ഞ് കടിച്ചു. അവന്റെ കാൽ വഴി തല ഭാഗത്തേക്ക് ഇഴഞ്ഞു കേറാനുള്ള ശ്രമത്തിനിടയിൽ കൂട്ടത്തിലെ മറ്റവൻ ഏതോ ഒരു വള്ളി കൊണ്ട് അതിന്റെ കഴുത്തിൽ ഒരു കുടുക്കിട്ടു വലിച്ചു. നീർക്കോലിയുടെ യുദ്ധം അവസാനിക്കുകയായിരുന്നു അവിടെ. അതിന്റെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. നാക്ക് ശക്തിയില്ലാതെ പുറത്തേക്ക് കുഴഞ്ഞു വീണു കിടന്നു . കഴുത്തിനു വണ്ണം കുറഞ്ഞു. അവർ അതിനെ തൂക്കിയെടുത്ത് നിലത്തടിച്ചു. അതിന്റെ ഒരു കണ്ണ് വെള്ളത്തിലേക്ക്‌ തെറിച്ച് പോയി. അപ്പോഴും ജാനകിയുടെ ഉച്ചത്തിലുള്ള ശബ്ദം അതിന് കേൾക്കാമായിരുന്നു. അതിന്റെ വാലറ്റം ജീവന് വേണ്ടി അപ്പോഴും പോരാടുകയായിരുന്നു. അവർ അതിനെ ആ കുടുക്ക് സഹിതം വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അതിന് നീന്താൻ സാധിക്കുന്നില്ലായിരുന്നു. വെള്ളത്തിലേക്ക് മുങ്ങിപ്പോയി അത്.
ഉയിർത്തെഴുന്നേൽക്കാനുള്ള ഒരു അവസാന ശ്രമത്തിൽ അത് വെള്ളത്തിന്‌ മുകളിലേക്ക് പൊങ്ങി വന്നു. എതയുടെ നനഞ്ഞ മണ്ണിൽ പറ്റിപ്പിടിച്ചു കിടക്കാൻ ശ്രമിക്കുകയാണ് അത്. പക്ഷേ അതിന്റെ മിനുസമുള്ള ശരീരം ആ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ടേയിരുന്നു. ജാനകിയുടെ കടവിൽ നിന്ന് എത്ര ദൂരം താഴോട്ട് അത് ഒലിച്ചു നീങ്ങി എന്നറിയില്ല. എന്നാലും അത് അതിന്റെ ശേഷിക്കുന്ന ഒറ്റക്കണ്ണ്‍ കൊണ്ട് ജാനകിയെ തിരഞ്ഞു കൊണ്ടേയിരുന്നു.
മഴ അവസാനിച്ചു. ശാന്തമായെങ്കിലും ഇരുകരകളെയും ശക്തിയായി ഉരസിക്കൊണ്ട് വേഗത്തിൽ എങ്ങോട്ടോ നിറഞ്ഞൊഴുകുകയാണ് പുഴ. എതയുടെ മുകളിൽ നിന്ന് താഴേക്ക് മെല്ലെ മെല്ലെ ഇറങ്ങി വന്ന തവള അതിന്റെ ചുറ്റുപാടും കണ്ണ്‍ തുറിച്ചു നോക്കി. താഴത്തെ കടവിലും മുകളിലെ കടവിലും ആളനക്കമില്ല. പോക്രോം പോക്രോം എന്ന പതിവ് ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അത് വെള്ളത്തിലേക്ക് സധൈര്യം എടുത്ത് ചാടി.
നീർക്കോലിയുടെ തെറിച്ചു പോയ കണ്ണ്‍ അതിന്റെ പകുതി ജീവനുള്ള ശരീരത്തിന് സമീപം എങ്ങിനെയോ ഒഴുകി എത്തിയിരിക്കുന്നു. ചാകുന്നതിനു മുൻപ് എന്തെങ്കിലും ഭക്ഷിക്കാനുള്ള ആഗ്രഹത്താൽ അത് അതിന്റെ ചലനമറ്റ കണ്ണ് തന്നെ വിഴുങ്ങുകയുണ്ടായി. അൽപ്പ സമയത്തിന് ശേഷം അതിന്റെ ജീവൻ പൂർണ്ണമായും നിലച്ചു.
അത്രയും നേരം എതയുടെ നനഞ്ഞ മണ്ണിൽ പതിഞ്ഞിരുന്നിരുന്ന അതിന്റെ ശരീരം വീണ്ടും വെള്ളത്തിലേക്ക് ആണ്ടു പോയി. ജീവനില്ലാത്ത മറ്റൊരു ശരീരം കൂടി വെള്ളത്തിനടിയിൽ മണലിനോട്‌ ഉരസി നീങ്ങുന്നുണ്ടായിരുന്നു അപ്പോൾ. ആ രണ്ടു ജീവനില്ലാത്ത ശരീരങ്ങളും വെള്ളത്തിനടിയിൽ വച്ച് ഉരുണ്ടു കൂടി മെല്ലെ മെല്ലെ നീങ്ങി മറഞ്ഞു. നാളെ അവർ ഭാരമില്ലാത്ത ശരീരങ്ങളായി മറ്റെവിടെയെങ്കിലും പൊങ്ങി വന്നാലും അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ കഥ ആരും അറിഞ്ഞു കൊള്ളണം എന്നില്ല.

പക്ഷേ അതൊരു രഹസ്യമായി കാത്ത് സൂക്ഷിക്കാൻ പ്രകൃതി ഒരാളെ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്.. 

എതയുടെ മുകളിൽ നിന്നും നിർത്താതെ ആ തവള കരഞ്ഞു ..പോക്രോം പോക്രോം ..!! 
-pravin-

Tuesday, February 2, 2016

ദൈവത്തെയോർത്ത് ..




ദൈവത്തോട് പറയാനുള്ളത് 


തട്ടുംപുറത്തിരുന്നു സദാ 
മനുഷ്യരുടെ നന്മ തിന്മകളുടെ 
കണക്ക് എഴുതി തീർക്കാനുള്ളതല്ല 
ദൈവമേ നിന്റെ ജീവിതം. 
അൽപ്പ സമയം ജന്തു ജാലങ്ങളുടെ
കാര്യവും പിന്നെ സമയം കിട്ടുമെങ്കിൽ
അവനവന്റെ കാര്യം കൂടി 
നോക്കുന്നതാകും ഇനിയങ്ങോട്ട് നല്ലത്. 
മനുഷ്യമാരിനി നിങ്ങളെ പേടിച്ച് 
നന്നാകാനൊന്നും പോകുന്നില്ല. 
നിങ്ങളെ പേടിച്ച് ജീവിച്ചാ 
അവരിത്രേം കേടായത്. 


റഫറി 

പാപവും പുണ്യവും തമ്മിൽ 
പണ്ടൊരു ചെറിയ കശപിശ നടന്നപ്പോൾ 
തമ്മിൽ തല്ലി തീരുമാനിക്കാൻ പറഞ്ഞു ദൈവം. 
ജയിക്കുന്നവന് മുന്നിൽ തോൽക്കുന്നവൻ 
അടിമപ്പെടാനായിരുന്നു ദൈവം കൽപ്പിച്ചത്. 
അടി തുടങ്ങി കാലങ്ങളായിട്ടും ആരും 
ജയിക്കുന്നുമില്ല തോൽക്കുന്നുമില്ല. 
അങ്ങിനെ ദൈവത്തിന് ഒരു സ്ഥിരം ജോലിയായി- റഫറി.

ദൈവം 


മനുഷ്യരുടെ വിശ്വാസം മുഴുവൻ
മതങ്ങൾ കൈയ്യടക്കിയപ്പോൾ
ദൈവത്തെ വിശ്വസിക്കാൻ ആരുമില്ലാതായി.
അങ്ങിനെ ദൈവം അനാഥനായി.
സർവ്വശക്തനായ ആ ദൈവം പ്രപഞ്ചത്തിന്റെ
ഏതോ ഇരുളടഞ്ഞ കോണിൽ
ആരാരും തിരിച്ചറിയാതെ ഇന്നും 
അജ്ഞാത വാസം തുടരുകയാണ്.


ദൈവം  മനുഷ്യനാകുമ്പോൾ  


ദൈവം കോപിക്കുമായിരിക്കും 
പക്ഷേ ഒരിക്കലും അസഹിഷ്ണു ആകില്ല. 
അസഹിഷ്ണുത മൂലം കോപിതനാകുന്ന 
ഒന്നിനെ ദൈവം 
എന്ന് വിളിക്കുന്നതിലും 
നല്ലത് മനുഷ്യൻ 
എന്ന് വിളിക്കുന്നതാണ്.

ആൾ ദൈവങ്ങൾ മനുഷ്യരുടെ 
സംപ്രീതി പിടിച്ചു പറ്റുമ്പോൾ 
ചില മത ദൈവങ്ങൾ മനുഷ്യനെപ്പോലെ 
പെരുമാറി സ്വയം ചെറുതാകുന്നു. 


-pravin-

Sunday, December 6, 2015

ഗർഭസ്ഥൻ

ഇത് മാത്രമാണെന്റെ ലോകം 
എന്ന് പറഞ്ഞു കൊണ്ടവൻ 
അമ്മയുടെ ഗർഭ പാത്രത്തിൽ 
ചുരുണ്ട് കൂടി കിടന്നു. 

മറ്റൊരു ലോകമേ ഇല്ലെനിക്കെന്ന് 
ആരോടൊക്കെയോ വാദിച്ചു 
ജയിക്കാൻ ശ്രമിക്കവെ അവന് 
കണ്ണും മൂക്കും വായും ഉടലും രൂപപ്പെട്ടു. 

മാസങ്ങൾക്ക് ശേഷം അവൻ 
മറ്റൊരു ലോകത്തിലേക്ക് പിറന്നു വീണു കരഞ്ഞു. 
അമ്മ  അമ്മിഞ്ഞപ്പാൽ നൽകിയപ്പോൾ 
ചിന്തിക്കാൻ നിൽക്കാതെ അവൻ അത് വേഗം കുടിച്ചു. 

അവൻ കുറച്ച് വളർന്നു പിന്നീട്.  

ഒക്കത്ത് വച്ച് ചോറുരുള നൽകുമ്പോൾ
അവൻ കരയാതിരിക്കാൻ അമ്മ പലതും പറഞ്ഞു. 
ചോറുരുള വേഗം കഴിച്ചു കൊണ്ട് 
അവൻ അമ്മയെ അനുസരിച്ചു. 

അവൻ പിന്നെയും കുറച്ച് വളർന്നു. 

വികൃതി കാണിക്കാതിരിക്കാനായി 
അമ്മ അവന്  സ്വർഗ്ഗ നരകങ്ങളുടെ കഥ 
പറഞ്ഞു കൊടുക്കുമായിരുന്നെങ്കിലും 
അവൻ വികൃതി കുട്ടിയായി  തന്നെ വളർന്നു. 

അവൻ പിന്നെയും പിന്നെയും വളർന്നു. 

അമ്മക്ക് അവനെ പിടിച്ചാൽ കിട്ടാതായി. 
അവൻ അമ്മയെ അനുസരിക്കാതെയായി. 
സംശയങ്ങൾക്കുമപ്പുറം അവൻ അമ്മയോട് 
മറ്റെന്തൊക്കെയോ ചോദിച്ചു കൊണ്ടേയിരുന്നു. 

അമ്പിളി മാമനെ  കാണിച്ചു അവനെ കൊതിപ്പിക്കാനോ 
അതിശയിപ്പിക്കാനോ അമ്മക്കിപ്പോൾ കഴിയുന്നില്ല. 
കോക്കാച്ചി പിടിക്കും എന്ന് പറഞ്ഞ് അവനെ 
പണ്ടത്തെ പോലെ പേടിപ്പിക്കാനും അമ്മക്ക് കഴിയുന്നില്ല. 

അവൻ ഇപ്പോൾ അത്രക്കും വളർന്നു കഴിഞ്ഞിരിക്കുന്നു. 

തെറ്റ് ചെയ്തവർ നരകത്തിൽ പോകുമത്രേ 
നല്ലത് ചെയ്തവർ സ്വർഗ്ഗത്തിലും. 
ആരു പറഞ്ഞു ഈ വിഡ്ഢിത്തരമൊക്കെയെന്ന് 
അവൻ അമ്മയോട് ഇടയ്ക്കിടെ ചോദിച്ചു. 

അമ്മക്ക് മറുപടിയില്ലാതാകുമ്പോൾ 
അവൻ സ്വയം മറന്നു സന്തോഷിച്ചു. 

ഈ ഭൂമി മാത്രമാണ് ആകെയുള്ള  ലോകം.
ഈശ്വരനുമില്ല ചെകുത്താനുമില്ല. 
ഉണ്ടെങ്കിൽ തന്നെ എനിക്കതിലൊന്നും 
പേടിയുമില്ലെന്നവൻ  ആവർത്തിച്ചു പറഞ്ഞു. 

അങ്ങിനെ ഓരോന്നും  പറഞ്ഞ് കൊണ്ട്  അമ്മയെ തിരുത്തവേ 
ഇനിയും ജനിച്ചിട്ടില്ലാത്ത അവനിലെ  ഗർഭസ്ഥൻ 
അടുത്ത ലോകത്തേക്കുള്ള രൂപ മാറ്റത്തിന് 
തയ്യാറെടുക്കകയായിരുന്നു. 

-pravin-

Tuesday, November 3, 2015

തമ്പാന്‍ ചരിതം - കോളേജ് ഓര്‍മ്മകള്‍ - 4

ഞങ്ങള്‍ കോളേജ് ഹോസ്റ്റലില്‍ താമസം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴും  മറ്റു മുറികളിലൊന്നും ആളുകള്‍ വന്നിട്ടില്ലായിരുന്നു. വന്നിട്ട് കുറച്ച് ദിവസങ്ങളേ  ആയിട്ടുള്ളൂ എന്നത് കൊണ്ടാകാം  കമാലും രൂപേഷും റിയാസുമൊന്നും സ്വന്തം  റൂം വിട്ട്  പുറത്തിറങ്ങാന്‍ വല്യ താല്‍പ്പര്യം കാണിക്കാറുണ്ടായിരുന്നില്ല.  അതേ സമയം ഞാനാകട്ടെ  എല്ലാ റൂമിലും പോയി എത്തി നോക്കുന്ന സ്വഭാവത്തിലും ആയിരുന്നു. അന്ന് തമ്പിയും നിധിന്‍ സാമിയും മാത്രമേ ഞങ്ങള്‍ക്ക് അവിടത്തെ കൂട്ടുകാരായിട്ടുള്ളൂ. ഒരു ദിവസം ഞാന്‍ തമ്പിയുടെ റൂമില്‍ പോയി ഇരിക്കുന്ന സമയത്താണ് ആ റൂമിലേക്ക്‌ രണ്ടു പുതിയ ആളുകള്‍ വന്നത്. ഞാൻ  അവരെ അവിടെ വച്ച് തന്നെ പരിചയപ്പെട്ടു. ഒരാള്‍ വയനാട്ടില്‍ നിന്നും, മറ്റെയാള്‍ പത്തനംതിട്ടയില്‍ നിന്നും. ഒരാള്‍ വക്കീലാണെന്നു പറഞ്ഞിട്ട് എനിക്ക് വല്യ ബോധ്യമൊന്നുമായില്ല. അതിനുള്ള ഒരു ലുക്ക് അയാൾക്കുണ്ടായിരുന്നില്ല. മറ്റെയാള്‍ക്ക് പിന്നെ അഹങ്കാരമൊന്നുമില്ല. ഓ തനിക്കങ്ങനെ പ്രത്യകിച്ചു പണിയൊന്നുമില്ല എന്ന മട്ടില്‍ കൈയിലെ ഭാണ്ഡവും  പിടിച്ചു റൂമെല്ലാം വൃത്തി ഉള്ളതാണോ എന്ന് നോക്കുന്ന തിരക്കിലായിരുന്നു പുള്ളി. ഞാന്‍ അല്‍പ്പ നേരത്തിനു ശേഷം എന്‍റെ റൂമിലേക്ക്‌ പോയി. 


'ഡാ തമ്പിയുടെ റൂമില്‍ ഒരു വയനാടന്‍ തമ്പാനും ഒരു വക്കീലും വന്നിരിക്കുന്നു .. ' ഞാന്‍ പറഞ്ഞു. 


' തമ്പാനോ? ' കമാല്‍ ചോദിച്ചു. 


'അതെഡാ , അവന്‍ വയനാട്ടിലെ ഏതോ വല്യ  തറവാട്ടില്‍ പിറന്നവനാണെന്ന്  തോന്നുന്നു കണ്ടിട്ട് ' ഞാന്‍ ഒരൽപ്പം  പരിഹാസത്തോടെ പറഞ്ഞു. 

സത്യത്തില്‍ വക്കീലിന്റെ സ്ഥലം വയനാട് എന്നുള്ളത് മറന്നാണ് മറ്റേ  പുള്ളിയുടെ സ്ഥലം വയനാടായി പറഞ്ഞത്. ആ ദിവസം തന്നെ പുള്ളിയെ വീണ്ടും കണ്ടപ്പോൾ  വയനാട്ടില്‍ എവിടാണ് എന്ന് ചോദിച്ചപ്പോളാണ് എനിക്ക് പറ്റിയ ആ അക്കിടി  മനസിലായത്.  ബ്ലെസ്സന്‍ എന്ന അവന്റെ ഒറിജിനല്‍ പേരിനേക്കാളും അവനു ചേരുക  തമ്പാന്‍ എന്ന പേര് തന്നെയാണ്  തന്നെയാണ് എന്ന് ഞങ്ങള്‍ക്ക് തോന്നിയത് കൊണ്ടാകാം ഞങ്ങള്‍ അന്ന് മുതൽ അവനെ 'തമ്പാനേ..' എന്ന് വിളി തുടങ്ങി. അല്ലെങ്കിലും ഈ പേരിലൊക്കെ എന്തിരിക്കുന്നു എന്ന് അവനും തോന്നിക്കാണും. അത് കൊണ്ട് തന്നെ അവനും ആ വിളി ഇഷ്ടപ്പെട്ടു. 


അടുത്ത  ദിവസം വൈകീട്ട്   മുറിയിലേക്ക് എന്തോ സാധനങ്ങള്‍ വാങ്ങണം ഒന്ന് കൂടെ വരാമോ എന്ന് അവൻ എന്നോട് ചോദിച്ചു. ഓ അതിനെന്താ വരാമല്ലോ എന്ന് ഞാനും പറഞ്ഞു. അങ്ങിനെ ഞങ്ങ രണ്ടു പേരും കൂടി ശരവണംപട്ടിയിൽ തന്നെയുള്ള ഒരു കടയിലേക്ക് പോയി. 


'ഓ.. എന്നാ കാലാവസ്ഥയാ ഇവിടം.. സൂപ്പർ  സ്ഥലം തന്നിയാടോ ഇത്.. ' തമ്പാന്‍ അവിടത്തെ ചെറിയ തണുപ്പുള്ള കാറ്റ് കൊണ്ടപ്പോള്‍ പറഞ്ഞതാണ്. ഒരു കൈയില്‍ ബക്കറ്റും മറ്റു സാധനങ്ങളുമായി നില്‍ക്കുമ്പോഴാണ് ഹോസ്റ്റലിനു മുന്നിലായിട്ടു സീനിയര്‍ വിവേക് നില്‍ക്കുന്നത് കണ്ടത്. വെല്‍ക്കം പാര്‍ട്ടിക്ക് പൈസ എല്ലാവരും കൊടുക്കണം എന്നോ മറ്റോ പറയാന്‍ വേണ്ടി വന്നതായിരുന്നു അവന്‍. വന്ന സമയം  തൊട്ടേ സീനിയേര്‍സ് ബാച്ചുമായി വല്യ സുഖത്തിലില്ലായിരുന്നു ഞങ്ങളുടെ ബാച്ച് . ഞാന്‍ ആ വക കാര്യങ്ങളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു തമ്പാനെ  പേടിപ്പിച്ചു വച്ചിരുന്നത് കൊണ്ടോ എന്തോ അവനെ കണ്ട ഉടൻ തമ്പാന്‍ ഒന്ന് പതറി. ഞാന്‍ ഒരിത്തിരി വിട്ടു നില്‍ക്കുകയായിരുന്നു. വിവേക് അവനു മുന്നിലായി ബൈക്ക് കൊണ്ട് നിര്‍ത്തിയിട്ടു സിനിമയിലെ വില്ലന്മാരെ പോലെ ഹെല്‍മറ്റ്  സാവധാനം ഊരി എടുത്തു. പിന്നെ തമ്പാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്തേക്ക്  മുറുക്കാന്‍ പോലെ എന്തോ ഒരു സാധനം തുപ്പിയിട്ട് അവനോടു ചോദിച്ചു. 

"എന്താടെ നിന്റെ പേര് ? "


' ബ്ല .. ബ്ല.. ബ്ല.. ബ്ലാസ്സന്‍... ബ്ലസ്സന്‍ കോശി ' അവനാകെ പരിഭ്രമിച്ചു കൊണ്ട് പറഞ്ഞു. 


' എവിടാ സ്ഥലം '


' കുറച്ചു ദൂരെയാ. പത്തനംതിട്ടാ എന്ന് പറയും '


' ആ അറിയാം.. ഞാനും കേരളത്തില്‍ തന്നെയാടോ..പിന്നെ വെല്‍കം പാര്‍ട്ടിക്ക് ആക്റ്റീവ് ആയിട്ട് ഉണ്ടയിക്കോണം .. കേട്ടല്ലോ ..' വിവേക് അതൊരിത്തിരി ബലത്തിലാണ് പറഞ്ഞത്. 


' ഓ. അതിനെന്താ .. ഞങ്ങള്‍ ഉണ്ടാകും.. ചേട്ടായിയുടെ പേരെങ്ങനാ.. '


'വിവേക്. നിങ്ങളുടെ സീനിയര്‍ ആണ്.. എം. ഐ. ബി '


' ആ..ആ .. ചേട്ടായിയെ കുറിച്ച് ഞാന്‍ കേട്ടായിരുന്നു. '


'ഹും. അപ്പൊ ശരി കാണാം ' വിവേക് ബൈക്ക് എടുത്തു പറപ്പിച്ചങ്ങു പോയി. 



വിവേക് പോയപ്പോള്‍ തമ്പാന്റെ മുഖം അങ്ങ് മാറി. ഒരു പുച്ഛവും പരിഹാസവും കലര്‍ന്ന മുഖത്തോടെ തമ്പാന്‍ ഉറക്കെ പറഞ്ഞു. 


' പിന്നേ.. എന്‍റെ പട്ടി വരും ആക്റ്റീവ് ആയിട്ട്. ചുമ്മാതല്ല ഇവനൊക്കെ ഇങ്ങനെ വഷളായത്..എന്നാ മുടിഞ്ഞ പോക്കാണ് അവനാ ബൈക്ക് എടുത്തു പോയത്..ഒക്കെ പണക്കാരന്റെ ഹുങ്കാണ്..' 


ബൈക്കുമായി ദൂരേക്ക് പാഞ്ഞു പോകുന്ന വിവേകിനെ ഞാൻ ഒന്ന് മെല്ലെ പാളി  നോക്കി.. ഇല്ല അവനൊന്നും സംഭവിച്ചിട്ടില്ല. തമ്പാന്റെ നാക്കിനു കുഴപ്പമൊന്നുമില്ല  .. പക്ഷേ  അവന്റെ വാക്കുകള്‍ അങ്ങനെ ഒരു ശ്രുതി മുഴക്കുന്നതായിരുന്നു. 


' എന്നാലും എന്‍റെ തമ്പാനെ, നിനക്കിത്രക്ക്  ധൈര്യമേ ഉള്ളൂ.. അവന്റെ മുന്നില്‍ ബ ബ ബ പറയുന്നത് കണ്ടിട്ട്.. അയ്യേ.. ' ഞാന്‍ അവനെ കളിയാക്കി. 


' അല്ല പിന്നെ. ഞാന്‍ അവന്‍ വല്ല മൊടയും ഇടുമോ എന്നറിയാന്‍ ടെസ്റ്റ്‌ ചെയ്തതല്ലേ .. എനിക്കങ്ങു ചൊറിഞ്ഞു വന്നതാ..പിന്നെ ഇവന്മാരെ ഒന്നും വല്ലാതെ വെറുപ്പിക്കാനും കൊള്ളത്തി ല്ലാന്നെ. നാളെ നമുക്ക് വല്ല പുസ്തകോം പറീം വാങ്ങാന്‍ ഇവറ്റങ്ങളുടെ അടുതോട്ടു തന്ന പോകേണ്ടി വരുവാ .. അതാ പിന്നെ ഞാന്‍.. ' 


തമ്പാന്‍ ആള് കൊള്ളാമല്ലോ. കൌശലക്കാരാ.. ഞാന്‍ ചിന്തിച്ചു. 


പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഗുല്‍ഷന്‍ സിജി തമ്പാന്റെ റൂമില്‍ വരുന്നത്. ഒരു വട്ടു കേസ് പോലെ പെരുമാറി കൊണ്ട്ടാണ് സിജി രംഗപ്രവേശം ചെയ്തത്. തമ്പാന്റെ സുകൃതക്ഷയം, ആ റൂമില്‍ തന്നെ സിജി കയറി കൂടി. സിജിയെ ഒരു അപൂര്‍വ ജീവിയെ കാണുന്ന പോലെ സന്തോഷത്തിൽ എല്ലാവരും ബക്കറ്റിലും ടിന്നിലുമൊക്കെ  കൊട്ടിപ്പാടിക്കൊണ്ടാണ് വരവേറ്റത്. ആ വക കാര്യങ്ങളില്‍ ചുക്കാന്‍ പിടിക്കാന്‍ പശു എന്ന് വിളിക്കുന്ന പ്രശാന്തിനാണ് കൂടുതല്‍ താല്പര്യം. പശു എന്നോട് പറഞ്ഞിട്ടാണ് ഞാന്‍ മുറിക്കു പുറത്തു വന്നു സിജിയെ പരിചയപ്പെടുന്നത്. സത്യം പറയാല്ലോ, അന്ന് ആദ്യം കണ്ടപ്പോള്‍ അവനൊരു ചെറിയ പിരിയിളക്കം ഉള്ളതായി എനിക്കും തോന്നി . പക്ഷെ സത്യത്തിൽ സിജി നമ്മളെക്കാളും നോര്‍മല്‍ ആയിരുന്നു. എന്നാൽ അവനങ്ങിനെ പെരുമാറാതെ തനിക്ക് ചുറ്റും  ചുറ്റും ടിന്‍ കൊട്ടി പ്രോത്സാഹിപ്പിക്കുന്ന പശുവിനെയും മറ്റും സന്തോഷിപ്പിച്ചു കൊണ്ട് ഹോസ്റ്റല്‍ ഇടനാഴിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്   നൃത്തമാടിയാണ് റൂമിലേക്ക് കയറിയത്. ഭാഗ്യം അന്ന് വാര്‍ഡന്‍ ഇല്ലായിരുന്നു. 


സിജി താമസം തുടങ്ങിയ കുറച്ചു നാളുകള്‍ക്കുള്ളില്‍ തമ്പാന്‍ ആ റൂം വിട്ട് ജീവനും കൊണ്ട് ബാലുവും സേവിയറും താമസിക്കുന്ന റൂമിലേക്ക്‌ ചേക്കേറി പാര്‍ത്തു. അടുത്ത ദിവസം തമ്പാന് പനി പിടിച്ചു. തമ്പാനെ കാണാന്‍ ചെന്ന ഞാന്‍ കാര്യങ്ങള്‍ ഒക്കെ തിരക്കി.

' എന്നാ പറയാനാ.. ആ ഉണ്ടക്കണ്ണന്‍ സിജിയുടെ കൂടെ പറ്റത്തില്ല അളിയോ.. ഇന്നലെ ഞാന്‍ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്. എന്‍റെ ബെഡിനു മുകളിലത്തെ സ്പേസിലാ  അവന്‍ കിടക്കുന്നത്. അവിടെ ഇരുന്നു കൊണ്ട് എന്‍റെ മേലോട്ട് ധാ ഇപ്പൊ വാള് വക്കും  നിന്റെ മേലോട്ട് എന്ന് പറഞ്ഞു ഓരോ വൃത്തി കെട്ട  ശബ്ദം ഉണ്ടാക്കി മനുഷ്യനെ പേടിപ്പിക്കുവാ ..ചുമ്മാ.. ഓരോ വട്ടു കേസുകള്.. ' തമ്പാന്‍ പനിയുടെ കുളിരിലും ദ്വേഷ്യം വന്നിട്ട് പറഞ്ഞു. 


അപ്പോളാണ് തമ്പാനെ തിരികെ റൂമിലേക്ക്‌ വിളിക്കാന്‍ സിജി മാപ്പുമായി അവിടേക്ക് വരുന്നത്. അവനെ കണ്ടതും തമ്പാന്‍ നിശബ്ദനായി. 


'തമ്പാനെ  നീ ഇന്നലെ ഞാന്‍ ഒരു തമാശ കാണിച്ചപ്പോഴേക്കും റൂം മാറിയതെന്തിനാ? വാ അങ്ങോട്ട്‌ തന്നെ പോകാം..'


പക്ഷെ തമ്പാനുണ്ടോ ഇനി അങ്ങോട്ട്‌ പോകുന്നു. കൊന്നാലും അങ്ങോട്ടിനി ഇല്ലാ എന്ന മട്ടില്‍ തമ്പാന്‍ പറഞ്ഞു. ' സാരമില്ല  ഇവ്ടം ആവുമ്പോ ബാലുവിന് ഒരു കൂട്ടാകുമല്ലോ എന്ന് കരുതിയാ.. അല്ലാതെ നിന്നോടുള്ള പ്രശ്നം കൊണ്ടൊന്നുമല്ല.. ' തമ്പാന്‍ സിജിയെ പറഞ്ഞു മനസിലാക്കിപ്പിച്ചു. സിജി പോയതിനു ശേഷം തമ്പാന്‍ എന്നോട്  പറഞ്ഞു ' പിന്നെ എന്‍റെ പട്ടി പോകും ഇനി അങ്ങോട്ട്‌ ...അല്ല പിന്നെ '. 


'അത് ശരി .. അപ്പൊ ഈ പറച്ചില്‍ സ്ഥിരം ആണല്ലേ.. ഇക്കണക്കിനു ഞാന്‍ ഇവിടുന്നു പോയാല്‍ എന്നെ കുറിച്ചും പറയുമല്ലോ ഇങ്ങനെ ഒക്കെ ..' ഞാന്‍ എന്‍റെ സംശയം അവതരിപ്പിച്ചു. 


' ഓ. ഇതൊക്കെ ഞാന്‍ ചുമ്മാ ഒരു തമാശക്ക് പറയുന്നതാന്നെ.. എന്‍റെ ഒരു സ്വഭാവം അങ്ങനെ ഒക്കെയാ. ' അത് ശരിയായിരുന്നു. തമ്പാന്‍ മുന്നും പിന്നും നോക്കാതെ ഓരോന്നിങ്ങനെ പുലമ്പിയിരുന്നു എന്നല്ലാതെ മനസ്സില്‍ ഒന്നും ഇല്ലായിരുന്നു. 


ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍വ വിജ്ഞാന കോശം ചേതനും, പശുവും, ശരത്തും, ജോണിയുമെല്ലാം തമ്പാനെ കാണാന്‍ വന്നിരുന്നു. സര്‍വ വിജ്ഞാന കോശമായ ചേതന്റെ (അവനെ കുറിച്ച് പിന്നെ പറയാം )  കത്തി തുടങ്ങിയപ്പോള്‍ ഞാന്‍ അവിടെ നിന്നും മെല്ലെ വലിഞ്ഞു. 


ആ സൌഹൃദങ്ങള്‍ എല്ലാം പിന്നെ വളര്‍ന്നു വലുതായി. കോളേജ് പരീക്ഷകള്‍ തുടങ്ങുന്നതിനു മുന്‍പ് ഒരിക്കല്‍ തമ്പാന്‍ എന്‍റെ നാടും പുഴയും എല്ലാം കാണാന്‍ വേണ്ടി വന്നതും, പരീക്ഷകള്‍ കഴിഞ്ഞ അതേ  ദിവസം ഞാനും തമ്പാനും ചേതനും കൂടി ഊട്ടിയിലേക്ക് പോയതുമെല്ലാം ഞങ്ങള്‍ക്കിടയിലെ സൌഹൃദങ്ങളുടെ വളര്‍ച്ചക്ക് കൂടുതല്‍ വഴിയൊരുക്കി. കോളേജ് വിട്ടതിനു ശേഷം ഇന്നും ആ ബന്ധങ്ങള്‍ മുറിഞ്ഞു പോകാതെ സൂക്ഷിക്കുന്ന എന്‍റെ മറ്റൊരു നല്ല സുഹൃത്ത്‌ കൂടിയാണ്  തമ്പാന്‍. 



                2008 ഏപ്രിൽ -  ഞാനും തമ്പാനും ഊട്ടിയിൽ. ക്ലിക്ക് ചേതൻ വക 

മറ്റു ചില കോളേജ് ഓർമ്മകൾ വായിക്കാൻ താഴത്തെ ലിങ്കുകളിൽ ക്ലിക്കുക

കോയമ്പത്തൂര്‍ നഗരത്തിലൂടെ ഒരു പാതിരാ യാത്ര- കോളേജ് ഓര്‍മ്മകള്‍ - 1





-pravin-